തിരുവനന്തപുരം: രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകളും മറ്റ് ഗ്രൂപ്പുകളും സൃഷ്ടിക്കുന്ന വർഗീയ സംഘർഷം, ഹർത്താൽ, ബന്ദ്, പ്രകടനം, റോഡുപരോധം മുതലായവയുടെ ഭാഗമായി സ്വകാര്യസ്വത്തുക്കൾ നശിപ്പിക്കപ്പെടുന്നത് തടയാനുള്ള ഓർഡിനൻസിന് മന്ത്രിസഭായോഗം അനുമതി നൽകി. 'കേരളാ പ്രിവൻഷൻ ഒഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് പേയ്‌മെന്റ് ഒഫ് കോമ്പൻസേഷൻ ഓർഡിനൻസ്-2019' എന്ന പേരിലാണ് ഓർഡിനൻസ്. ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്റിസഭായോഗം തീരുമാനിച്ചു. ഗവർണർ അംഗീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതിന് സമാനമായ കുറ്റമായി കണ്ട് അക്രമത്തിന് നേതൃത്വം നൽകിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൗരന്മാരുടെ സ്വത്തിന് സുരക്ഷയും വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന അക്രമപ്രവർത്തനങ്ങൾ നേരിടാനും സഹായിക്കുന്ന നിയമം കൊണ്ടുവരാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമുതൽ നശിപ്പിക്കുന്നത് തടയാനും കുറ്റക്കാരെ ശിക്ഷിക്കാനും ശക്തമായ കേന്ദ്രനിയമം നിലവിലുണ്ട്. എന്നാൽ സ്വകാര്യമുതലുകൾ നശിപ്പിക്കുന്നത് തടയാനുള്ള നിയമം ഫലപ്രദമല്ലെന്നതിനാലാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
സംഘർഷങ്ങളുടെയും ഹർത്താലുകളുടെയും പ്രതിഷേധങ്ങളുടെയും ഭാഗമായി സ്വകാര്യ സ്വത്തുക്കൾക്ക് നാശമുണ്ടാക്കിയെന്ന് തെളിഞ്ഞാൽ അഞ്ചുവർഷം വരെ തടവും പിഴയും ശിക്ഷ വിധിക്കാൻ ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്. സ്‌ഫോടകവസ്തുക്കളോ തീയോ ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കുന്നവർക്ക് ജീവപര്യന്തം വരെ തടവോ അല്ലെങ്കിൽ പത്തുവർഷം വരെ തടവും പിഴയുമോ വിധിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.
സ്വകാര്യസ്വത്തുക്കൾ നശിപ്പിച്ച പ്രതികൾക്ക് പ്രോസിക്യൂഷന്റെ ഭാഗംകേട്ടശേഷം മാത്രമേ ജാമ്യം അനുവദിക്കാവൂ. സ്വത്തുക്കൾക്കുണ്ടായ നഷ്ടത്തിന്റെ പകുതി തുക ബാങ്ക് ഗാരന്റി നൽകിയാലോ കോടതിയിൽ പണം കെട്ടിവെച്ചാലോ മാത്രമേ ജാമ്യം ലഭിക്കൂ. സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ റിപ്പോർട്ടു പ്റകാരമായിരിക്കും സ്വത്തുക്കളുടെ നഷ്ടം കോടതി കണക്കാക്കുക. കുറ്റം തെളിഞ്ഞാൽ സ്വത്തുക്കൾക്കുള്ള നഷ്ടപരിഹാരം റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. അക്രമം നടത്തുന്നവരെ ശക്തമായ നിയമത്തിന്റെ ബലത്തിൽ പിടികൂടി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹർത്താൽ തടയാൻ നിയമനിർമ്മാണം ഇല്ല: മുഖ്യമന്ത്രി
ജനാധിപത്യ പ്രതിഷേധത്തിന്റെ അവസാനരൂപമായ ഹർത്താലുകൾ തടയാൻ നിയമനിർമ്മാണം ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഴ്ചയിൽ രണ്ടും മൂന്നും ഹർത്താലുകൾ പ്രഖ്യാപിക്കുന്നത് ദ്രോഹകരമായ സമീപനമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് പൊതുസമൂഹത്തിന്.