deepa-nisanth

കോപ്പിയടി ആരോപണത്തിന്റെ മുനയൊടിച്ച് കേരളവർമ്മ കോളേജിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. ഫേസ്ബുക്ക് അക്കൗണ്ടിലെ ബയോ ആയി നൽകിയിരിക്കുന്നത് കേരളവർമ്മ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ശരത് ചന്ദ്രൻ എഴുതിയ കവിതയിലെ വരികളാണെന്നതാണ് പുതിയ ആരോപണം. എന്നാൽ ഈ വരികൾ ആദ്യമായി കേട്ടിട്ടുള്ളത് കൃഷ്ണകുമാരി ടീച്ചറിൽ നിന്നാണെന്നും നാലു വർഷങ്ങൾക്കു മുൻപ് ടീച്ചർ ഇതേപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നതായും ദീപ നിശാന്ത് വ്യക്തമാക്കുന്നു. ഇഷ്ടപ്പെട്ട വരികൾ നമ്മുടെ ഫോട്ടോയുടെ അടിക്കുറിപ്പായും ബയോ ആയും ഫേസ്ബുക്കിലും വാട്സപ്പിലുമിടാറുണ്ടെന്നും പലപ്പോഴും രചയിതാവിന്റെ പേര് നമ്മൾ പോലും ഓർത്തോളണം എന്നില്ലെന്നും ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. എന്നാൽ ഇതൊക്കെ ഒരു കുറ്റമായി കണ്ട് ആഘോഷിക്കുന്നവരുടെ മനോനിലയെപ്പറ്റിയോർത്ത് സത്യത്തിൽ സഹതാപമുണ്ടെന്നും അവർ പ്രതികരിക്കുന്നു.

യുവജനോത്സവത്തിൽ വിദ്യാർത്ഥി എഴുതിയ കവിതയിലെ വരികൾ കടപ്പാട് നൽകാതെ മോഷ്ടിച്ചു എന്ന ആരോപണം ഉന്നയിച്ചത് കേരളവർമ്മ കോളേജിലെ പൂർവ വിദ്യാർത്ഥിനിയായിരുന്ന സംഗീതയാണ്. ശരത് ചന്ദ്രൻ എന്ന യുവകവിയുടെ വരികൾ അറിയപ്പെടുന്ന എഴുത്തുകാരിയായ ദീപ നിശാന്ത് സ്വന്തമെന്ന രീതിയിൽ നൽകിയത് ധാർമ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും ഫേസ്ബുക്കിൽ സംഗീത കുറിച്ചിരുന്നു. തുടർന്ന് ഫേസ്ബുക്ക് ബയോയിൽ നിന്നും വരികൾ ദീപ നിശാന്ത് മാറ്റിയിരുന്നു പിന്നാലെയാണ് വിശദീകരണം നൽകിയിരിക്കുന്നത്. യുവ കവി കലേഷിന്റെ കവിത സ്വന്തം പേരിൽ സ്വകാര്യ കോളേജ് അദ്ധ്യാപകരുടെ സംഘടനയിൽ നൽകിയതിന് ഇതിന് മുൻപും ദീപ നിശാന്തിനെതിരെ സാഹിത്യ ചോരണത്തിന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഈ സംഭവത്തിൽ ദീപ നിശാന്ത് മാപ്പ് പറഞ്ഞിരുന്നു.

deepa-nisanth

ദീപ നിശാന്തിൻെറ ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം

കൃഷ്ണകുമാരി ടീച്ചറിൽ നിന്നാണ് ഈ വരികൾ ആദ്യമായി കേട്ടിട്ടുള്ളത്. ടീച്ചറിപ്പോഴും ഫേസ്ബുക്കിൽ സജീവമായിട്ടുണ്ട്. നാലു വർഷങ്ങൾക്കു മുൻപ് ടീച്ചർ ഇതേപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നു.( 2014 ആഗസ്റ്റ് 1 ന്). അതേ പോസ്റ്റിൽ ഞാനിതേപ്പറ്റി ഒരു കമന്റുമിട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട വരികൾ നമ്മുടെ ഫോട്ടോയുടെ അടിക്കുറിപ്പായും ബയോ ആയും ഫേസ്ബുക്കിലും വാട്സപ്പിലുമിടാറുണ്ട്.പലപ്പോഴും രചയിതാവിന്റെ പേര് നമ്മൾ പോലും ഓർത്തോളണം എന്നില്ല. അതൊരു ക്രിമിനൽ കുറ്റമായി കണ്ട് ആഘോഷിക്കുന്നവരുടെ മനോനിലയെപ്പറ്റിയോർത്ത് സത്യത്തിൽ സഹതാപമുണ്ട്. അതേറ്റു പിടിക്കുന്ന ഓൺലൈൻ മാധ്യമങ്ങളുടെ വാർത്താ ദാരിദ്ര്യത്തെപ്പറ്റിയോർത്ത് രണ്ടു തുള്ളി കണ്ണീർ പൊഴിക്കുന്നു..!

നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു !! [ ടീച്ചർ 'ബയോ'ഡേറ്റയും കക്കാൻ തുടങ്ങിയോന്ന് ചോദിച്ച് വരുന്ന നിഷ്കളങ്കജന്മങ്ങളേ.... ധ്വജപ്രണാമം !!] സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്! അതാണ് മറുപടി വൈകിയത്. ക്ഷമിച്ചേക്കണം!