bjp

ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് അസം ഗണ പരിഷത്ത് (എ.ജി.പി) ബി.ജെ.പി വിട്ടു. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള മുസ്ലിം ഇതര വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള കാലയളവിൽ ഇളവ് നിർദേശിക്കുന്നതാണ് ബിൽ. ലോക്‌സഭയിൽ ബിൽ അവതരിപ്പിക്കാതിരിക്കാനുള്ള അവസാന ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി അസം ഗണപഷത്ത് നേതാക്കൾ നടത്തിയ കൂടിക്കാഴ്‌ച പരാജയപ്പെട്ടതോടെയാണ് എൻ.ഡി.എ വിടാൻ എ.ജി.പി തീരുമാനിച്ചത്.

പൗരത്വ ബില്ലിന്റെ പേരിൽ സംസ്ഥാനത്ത് കടുത്ത പ്രതിഷേധം നടക്കുമ്പോൾ ബി.ജെ.പി അത്കണ്ടില്ലെന്ന് നടിക്കുകയാണെന്ന് എ.ജി.പി പ്രസിഡന്റും കൃഷി മന്ത്രിയുമായ അതുൽ ബോറ അരോപിച്ചു. 2016-ലെ പൗരത്വ ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാനാണ് ബി.ജെ.പി തീരുമാനമെങ്കിൽ സഖ്യം വിടുമെന്ന് അസം ഗണപരിഷത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ബിൽ ചൊവ്വാഴ്ച ലോക്സഭയിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ബില്ലിനെ ശക്തമായി എതിർക്കുമെന്നും ബി.ജെ.പി ബന്ധം അവസാനിപ്പിക്കുമെന്നും, എ.ജി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ പ്രഫുല്ല കുമാർ മൊഹന്ത അറിയിച്ചിരുന്നു. 126 അംഗ അസം നിയമസഭയിൽ 61 സീറ്റുകളാണ് നിലവിൽ ബി.ജെ.പിക്കുള്ളത്. 12 സീറ്റുള്ള ബോഡോ പീപ്പൾസ് ഫ്രണ്ടാണ് എൻ.ഡി.എയിലെ മറ്റൊരു പ്രധാന സഖ്യകക്ഷി. അസം ഗണപരിഷത്തിന് 14 സീറ്റുകളും നിയമസഭയിലുണ്ട്.