food

ഹർദോയ്: ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ നിധിൻ അഗർവാൾ നടത്തിയ ആഘോഷ പരിപാടിയിൽ ഭക്ഷണത്തിനൊപ്പം പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വിളമ്പിയത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം ഹർദോയിലെ ശ്രാവണ ദേവി ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് പൂരിയോടും സബ്‌ജിയോടുമൊപ്പം ഒരോ കുപ്പി മദ്യവും വിളമ്പിയത്. മദ്യക്കുപ്പിയടങ്ങിയ ഭക്ഷണപ്പൊതിയാണ് ഇവ‌ർ കുട്ടികൾക്കടക്കം സത്കാരത്തിൽ നൽകിയത്. സംഭവം ബി.ജെ.പി എം.പി അൻഷുൽ വർമ്മയുടെ ശ്രദ്ധയിൽപെട്ടതോടെ അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നൽകിയിട്ടുണ്ട്. മാത്രമല്ല, കേന്ദ്രനേതൃത്വത്തെ സംഭവത്തെ കുറിച്ച് ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിതിൻ അഗർവാളിന്റെ പിതാവും സമാജ്‌വാദി പാർട്ടിയിൽ നിന്ന് ബി.ജെ.പിയിലേക്ക് അടുത്തിടെ മാറുകയും ചെയ്‌ത നരേഷ് അഗർവാളും സത്കാരത്തിൽ പങ്കെടുത്തിന്നു. 'അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന നരേഷ് അഗർവാൾ ഞങ്ങളുടെ ഒരു ആരാധനലായത്തിലാണ് സംഗമം നടത്തിയത്. ഈ സംഭവം നിർഭാഗ്യകരമെന്നേ ഞാൻ പറയൂ. കാരണം നമ്മൾ പെന്നും പെൻസിലും സമ്മാനമായി നൽകുന്ന കുഞ്ഞുകുട്ടികൾക്ക് വരെ മദ്യം നൽകിയിരിക്കുകയാണ്. ഞാൻ ഇത് കേന്ദ്രനേതൃത്വത്തിനെ അറിയിക്കും. മാത്രമല്ല, ഇത്രയധികം അളവിൽ മദ്യം വിതരണം ചെയ്‌തത് അറിയാതെ പോയത് എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അൻഷുൽ വർമ്മ പറഞ്ഞു.