പത്തനാപുരം: ആശാവർക്കർ വഴി ഗർഭിണികൾക്ക് വിതരണം ചെയ്തത് എലിപ്പനിയുടെ ഗുളികയെന്ന് പരാതി.പട്ടാഴി വടക്കേക്കര ചെളിക്കുഴി എറത്ത് വടക്ക് വിനോദ് ഭവനിൽ ബിനീത (27)യ്ക്കാണ് ഗുളിക മാറി നൽകിയതായി ആരോപിച്ച് ഭർത്താവ് വിനോദ് അധികൃതർക്ക് പരാതി നൽകിയത്.വിനോദിന്റെ ഭാര്യ ബിനീതയ്ക്ക് എറത്ത് വടക്ക് വാർഡിലെ അംഗൻവാടിയിൽ നിന്ന് ആശാവർക്കർ വഴി ഡോക്സി സൈക്ലിനിക് എന്ന ഗുളിക നൽകി.ഇത് എലിപ്പനിയുടെതാണെന്നാണ് പരാതി. പട്ടാഴി വടക്കേക്കര മാലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്ന് അംഗനവാടിയിൽ എത്തിച്ച ഗുളികയാണ് . ഗർഭിണികൾക്ക് രക്തത്തിന്റെ അളവുകൂട്ടാനായി നൽകേണ്ട അയൺ ഗുളികയ്ക്ക് പകരമായാണ് എലിപ്പനിയുടെ ഗുളിക നൽകിയതത്രേ. ഹെൽത്ത് സെന്ററിലെ ആരോഗ്യവകുപ്പ് ജീവനക്കാരുടെ വീഴ്ചയാണെന്നാണ് ആരോപണം.
ഒരു മാസം മുൻപ് നൽകിയ ഗുളികകൾ ബിനീത കഴിച്ചിരുന്നു, തുടർന്ന് കഴിക്കാനായി നൽകിയ ഗുളികയിൽ വ്യത്യാസം കണ്ട് ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ റാണി ചന്ദ്രനെ കാണിക്കുകയായിരുന്നു. നൽകിയത് എലിപ്പനിയുടെ ഗുളിക ആണെന്നും കഴിച്ചാൽ യുവതിക്കും ഗർഭസ്ഥ ശിശുവിനും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഡോക്ടർ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർക്കും പട്ടാഴി വടക്കേക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്കുമാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.