kaumudy-news-headlines

1. അലോക് വര്‍മ്മയെ വീണ്ടും സി.ബി.ഐ തലപ്പത്ത് നിന്ന് നീക്കിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. അലോക് വര്‍മ്മയെ അവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കോടതി റദ്ദാക്കി. വര്‍മ്മയ്ക്ക് എതിരായ പരാതികള്‍ പരിശോധിക്കേണ്ടത് സെലക്ഷന്‍ കമ്മിറ്റി എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്.

2. സി.ബി.ഐ ഡയറക്ടറെ നിയമിക്കാന്‍ ഉന്നതാധികാര സമിതിയുടെ അനുമതി അനിമാര്യം ആണെന്നിരിക്കെ ഒറ്റരാത്രിയില്‍ ഒരു തരത്തിലുള്ള കൂടിയാലോചനകളും നടത്താതെ എടുത്ത തീരുമാനം നിലനില്‍ക്കില്ല. കേന്ദ്രസര്‍ക്കാറിന് ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സി.ബി.ഐ തര്‍ക്കത്തില്‍ സെലക്ഷന്‍ കമ്മിറ്റി വിളിച്ച് ചേര്‍ത്ത് നടപടികള്‍ കൈക്കൊള്ളണം

3. ഉന്നതാധികാര സമിതി വിഷയം പരിഗണിക്കണം. അതുവരെ അലോക് വര്‍മ്മ നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചു. ജൂലൈ മാസം മുതല്‍ സിബിഐയിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ പ്രശ്നമുണ്ടായിട്ടും ഒകേ്ടാബര്‍ 23 ന് രാത്രി അലോക് വര്‍മയെ തിടുക്കത്തില്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് എന്തിനാണെന്ന് കേന്ദ്രത്തോട് ചോദിച്ച ചീഫ് ജസ്റ്റിസ് കേസ് വിധി പറയാന്‍ മാറ്റി. ഒകേ്ടാബര്‍ 23 ന് അര്‍ധരാത്രിയാണ് അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവദിയില്‍ പ്രവേശിപ്പിച്ചത്

4. കൊയിലാണ്ടിയില്‍ സി.പി.എം, ബി .ജെ.പി നേതാക്കളുടെ വീടിനുനേരെ ബോംബേറ്. ബോംബേറ് ഉണ്ടായത് സി.പി.എം ഏരിയ കമ്മറ്റിയംഗവും നഗരസഭ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനുമായ കെ.ഷിജുവിന്റെയും ബി.ജെ.പി മണ്ഡലം സെക്രട്ടറി വി.കെ മുകുന്ദന്റെയും വീടിന് നേരെ. പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. ആര്‍ക്കും പരിക്ക് ഏറ്റിട്ടില്ല.

5. ഇരുചക്ര വാഹനത്തില്‍ എത്തിയ സംഘം ഷിജുവിന്റെ വീട്ടിലേക്ക് ബോംബ് എറിയുക ആയിരുന്നു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ ബി.ജെ. പി പ്രവര്‍ത്തകന്‍ അതുലിന്റെ വീടിനുനേരെയും ബോംബേറ് ഉണ്ടായിരുന്നു.

6. രാജ്യത്തെ തൊഴിലാളി സംഘടനങ്ങളുടെ നേതൃത്വത്തിലുള്ള ദ്വിദിന പണിമുടക്ക് തുടരുന്നു. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരാണ് പണിമുടക്ക്. 20 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന് തൊഴിലാളി സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു. തൊഴിലാളി യൂണിയന്‍ കൂട്ടായ്മയുടെ ചരിത്രത്തില്‍ രണ്ടാം തവണയാണ് 48 മണിക്കൂര്‍ നീണ്ട പണിമുടക്ക്

7. സ്വകാര്യ പൊതുമേഖല തൊഴിലാളികള്‍ക്ക് പുറമെ കേന്ദ്രത്തിനെതിരായ നീക്കം എന്ന നിലയില്‍ പ്രതിപക്ഷ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദീര്‍ഘനാളായി തുടരുന്ന തൊഴിലാളി പ്രശ്നങ്ങള്‍ക്കൊപ്പം നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി എന്നിങ്ങനെ ജനജീവിതം തകര്‍ക്കുന്ന നിരവധി നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് തൊഴിലാളി സംഘടനകള്‍ കുറ്റപ്പെടുത്തി.

8. കര്‍ഷകപ്രശ്നങ്ങളും നിരവധിയാണ്. പ്രശ്ന പരിഹാരത്തിന് 2015-ല്‍ രൂപീകരിച്ച മന്ത്രിമാരുടെ സമിതി ഇതുവരെ യോഗം വിളിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വര്‍ഷങ്ങളായി തൊഴിലാളികള്‍ നടത്തിവരുന്ന ചെറുതും വലുതുമായ സമരങ്ങളില്‍ ശക്തമായ സമരമായിരിക്കും ഇതെന്നാണ് സംഘടനകള്‍ പറയുന്നത്. അതേസമയം, ഡല്‍ഹി, മുംബയ്, ചെന്നൈ എന്നിവിടങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. സംസ്ഥാനത്ത് പലയിടത്തും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നില്ല. അന്തര്‍ സംസ്ഥാന സര്‍വീസുകളും മുടങ്ങി

9. ദേശീയ പണിമുടക്കിനെ തുടര്‍ന്നു സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി. ഇന്ന് പുലര്‍ച്ചെ തന്നെ സമരാനുകൂലികള്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്തു നിന്നും പുലര്‍ച്ചെ അഞ്ചിന് പുറപ്പെടേണ്ട വേണാട് എക്പ്രസ് സമരാനുകൂലികള്‍ തടഞ്ഞതോടെ ഒന്നര മണിക്കൂര്‍ വൈകിയാണ് സര്‍വീസ് ആരംഭിച്ചത്. ആറിന് പുറപ്പെടേണ്ട ജനശതാബ്ദി എക്സ്പ്രസും ഒന്നര മണിക്കൂര്‍ വൈകി. രപ്തിസഗാര്‍ എക്സ്പ്രസും സമരാനുകൂലികള്‍ തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി

10. എറണാകുളത്തും സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയില്‍ തൃപ്പുണിത്തുറയിലാണ് തടഞ്ഞത്. ചെന്നൈ-മംഗളൂരു മെയില്‍ എക്സ്പ്രസ് ട്രെയിന്‍ കോഴിക്കോട്ട് സമരക്കാര്‍ തടഞ്ഞു. കായംകുളം റെയില്‍വേ സ്റ്റേഷനിലും സമരാനുകൂലികള്‍ ട്രെയിന്‍ തടയുന്നു. വഞ്ചിനാട് എക്സ്പ്രസാണ് തടഞ്ഞത്.

11. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചേക്കും. 10 ശതമാനം സംവരണം കൊണ്ടുവരാനുള്ള ഭേദഗതിക്ക് മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ പട്ടികജാതി പട്ടിക വര്‍ഗമടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആകെ 50 ശതമാനമാണ് ഭരണഘടന പ്രകാരം സംവരണമുള്ളത്. 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം ഇതിനു പുറമെ

12. ഭരണഘടനയുടെ 15, 16 അനുഛേദങ്ങളാണ് ഭേദഗതി ചെയ്യുക. ഇതോടൊപ്പം സാമൂഹ്യമായ പിന്നാക്ക അവസ്ഥയ്ക്കുള്ള പരിഹാരമെന്ന സംവരണത്തിന്റെ വ്യാഖ്യാനത്തിലും ഭേദഗതി വേണ്ടിവരും. ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചാലും ഈ സഭ സമ്മേളനത്തില്‍ പാസാക്കാനാകില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാവണം. സംസ്ഥാന നിയമസഭകളിലും ബില്‍ പാസാക്കേണ്ടതുണ്ട്

13. ഗൗരവമുള്ള ഭരണഘടന ഭേദഗതി ആയതിനാല്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ട് പഠന റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ആ പ്രക്രിയയിലേക്ക് കടക്കൂ. എങ്കിലും ബില്ലുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ച നടക്കും. എച്ച്.എ.എല്ലിന് നല്‍കിയ കരാര്‍ സംബന്ധിച്ച് പ്രതിരോധമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന വാദവും പ്രതിപക്ഷം സഭയില്‍ ആവര്‍ത്തിക്കും. റഫാല്‍ വിഷയത്തില്‍ തുറന്ന സംവാദത്തിന് രാഹുല്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചിരുന്നു