rafale-deal

ന്യൂഡൽഹി: സി.ബി.ഐ ഡയറക്‌ടർ സ്ഥാനത്ത് നിന്നും അലോക് വർമയെ മാറ്റാൻ സർക്കാരിന് കഴിയില്ലെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയിൽ നിന്ന് മോദിയെ രക്ഷിക്കാൻ ആർക്കും കഴിയില്ലെന്ന് രാഹുൽ പറഞ്ഞു. റാഫേൽ ഇടപാടിൽ മോദി കൈക്കൂലി വാങ്ങി. കൈപ്പറ്റിയ പണം മോദി തന്റെ സുഹൃത്തുക്കൾക്ക് വീതം വച്ച് നൽകിയെന്നും രാഹുൽ ആരോപിച്ചു. അതേസമയം, പാർലമെന്റിൽ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ നൽകിയ മറുപടിയിലൂടെ പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും പൊളിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.

റാഫേൽ ഇടപാട് സംബന്ധിച്ച തെളിവുകൾ ഇപ്പോൾ എല്ലാവരുടെ മുന്നിലുമുണ്ടെന്ന് രാഹുൽ പറഞ്ഞു. അനിൽ അംബാനിക്ക് 30,000 കോടിയുടെ ലാഭമുണ്ടാക്കാൻ മോദി സഹായിച്ചുവെന്നത് വ്യക്തമാണ്. യു.പി.എ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന റാഫേൽ കരാർ മാറ്റാൻ എപ്പോഴാണ് മോദി തീരുമാനിച്ചത്? ഇതിൽ വ്യോമസേനയോ പ്രതിരോധ മന്ത്രാലയമോ എതിർപ്പ് പ്രകടിപ്പിച്ചോ? തുടങ്ങിയ ചോദ്യങ്ങൾക്ക് മോദി രാജ്യത്തോട് ഉത്തരം പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. പൊതുഖജനാവിൽ നിന്നെടുത്ത 30,000 കോടി രൂപ മോദി തന്റെ സുഹൃത്തായ അനിൽ അംബാനിക്ക് കൊടുത്തതിന്റെ തെളിവുകൾ ഉടൻ തന്നെ രാജ്യത്തോട് വെളിപ്പെടുത്തും. ഇതിൽ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.