വാഷിംഗ്ടൺ: ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവച്ചു. മൂന്ന് വർഷത്തെ കാലാവധി ബാക്കിയിരിക്കെയാണ് അപ്രതീക്ഷിത രാജി. വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധിക്കുന്ന സംരംഭവുമായി സഹകരിക്കുന്നതിന് ജിം യോങ് സ്ഥാനമൊഴിയുന്നു എന്നാണ് ലോക ബാങ്കിന്റെ ഔദ്യോഗിക വിശദീകരണം. ലോക ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ക്രിസ്റ്റീന ജോർജിയോവയ്ക്കാകും പകരം ചുമതല. ലോകബാങ്കിന്റെ തലപ്പത്ത് രണ്ടുതവണയായി ആറു വർഷത്തെ സേവനത്തിന് ശേഷമാണ് കിം പടിയിറങ്ങുന്നത്. ലോക ബാങ്കിന്റെ പ്രസിഡന്റായി സേവനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം. ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായതിൽ അഭിമാനിക്കുന്നു' - രാജിക്ക് ശേഷം ജിം യോങ് കിം പറഞ്ഞു.
2012 ജൂലായ് ഒന്നിനാണ് തെക്കൻ കൊറിയക്കാരനായ കിം ലോകബാങ്കിന്റെ പ്രസിഡന്റായി ആദ്യമായി ചുമതലയേറ്റത്. ശേഷം 2017 ജൂലായിൽ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടു. വൈദ്യ ശാസ്ത്രത്തിൽ ബിരുദം നേടിയ ജിം നരവംശ ശാസ്ത്രത്തിൽ അവഗാഹമുള്ള വ്യക്തിയാണ്.