supreme-court

ന്യൂഡൽഹി : പ്രതിഷേധങ്ങളെ തുടർന്ന് അടച്ച് പൂട്ടിയ തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ലാന്റിന് സുപ്രീംകോടതിയുടെ പച്ചക്കൊടി. പ്ലാന്റ് തുറക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി തമിഴ്നാട് സർക്കാരിന്റെ വാദം തള്ളി.

പൊലീസ് വെടിവയ്പിൽ 13 പേരുടെ മരണത്തിന് വഴിവച്ച പ്രതിഷേധങ്ങൾക്കൊടുവിൽ മേയ് 23നാണ് വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെർലൈറ്റ് പ്ലാന്റ് തമിഴ്നാട് സർക്കാർ അടച്ച് പൂട്ടിയത്. വേദാന്ത ഗ്രൂപ്പിന്റെ വാദം കേൾക്കാതെ ഏകപക്ഷീയമായാണ് സർക്കാർ നടപടിയെടുത്തതെന്നായിരുന്നു ട്രൈബ്യൂണൽ നിയോഗിച്ച തരുൺ അഗർവാൾ കമ്മിഷൻ വിലയിരുത്തൽ.

എന്നാൽ പ്ലാന്റ് ഉടൻ തുറക്കില്ലെന്ന് കളക്ടർ സന്ദീപ് നന്ദൂരി വ്യക്തമാക്കി. കമ്പനി തുറന്നാലുള്ള പ്രശ്നം ചൂണ്ടിക്കാട്ടി വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്നും പ്രദേശവാസികൾ ആശങ്കപ്പെടരുതെന്നും കളക്ടർ വിശദീകരിച്ചു.