news

1. ലൈംഗിക പീഡന കേസില്‍ കുടുങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീക്ക് എതിരെ പ്രതികാര നടപടി. സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് നോട്ടീസ് നല്‍കി മദര്‍ സുപ്പീരിയര്‍ ജനറല്‍. മാദ്ധ്യമങ്ങളില്‍ അഭിമുഖം നല്‍കിയതിനും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതിനും വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശം. സിസ്റ്റര്‍ ലൂസി, സഭയ്ക്കും എഫ്.സി.സി സന്യാസ സമൂഹത്തിനും നാണക്കേട് ഉണ്ടാക്കിയെന്ന് കുറ്റപ്പെടുത്തല്‍.

2. നാളെ എഫ്.സി.സി സുപ്പീരിയര്‍ ജനറലിന് മുന്നില്‍ ഹാജരായില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കും. തെറ്റ് തിരുത്തിയില്ലെങ്കില്‍ സന്യാസ സമൂഹത്തില്‍ നിന്ന് പുറത്താക്കും എന്നും മുന്നറിയിപ്പ്. നടപടികള്‍ പുരോഗമിക്കവേ താന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് സിസ്റ്റര്‍ ലൂസി. വിഷയത്തില്‍ സഭാ ആസ്ഥാനത്ത് ഹാജരാകാന്‍ ഉദ്ദേശിക്കുന്നില്ല. സമരത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടിയിരുന്നു. മാദ്ധ്യമങ്ങള്‍ക്ക് മുന്നിലേക്ക് വന്നത് എഫ്.എസ്.സിയുടെ ഭാഗത്ത് നിന്ന് തുടര്‍ നടപടികള്‍ ഉണ്ടാകാത്തതിനാല്‍ എന്നും മാദ്ധ്യമങ്ങളോട് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

3. ബിഷപ്പിന് എതിരെ മൊഴി നല്‍കിയതിന് ശേഷം മഠത്തിലെ ജീവിതം ഭയത്തോടെ എന്ന് സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ അനുപമ കഴിഞ്ഞ ദിവസം കേരളകൗമുദി ഫ്ളാഷിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ വൈകുന്നത് ഇര ഉള്‍പ്പെടെ കേസുമായി സഹകരിച്ച 6 കന്യാസ്ത്രീകളുടെയും മഠത്തിലെ ജീവിതം ദുസഹമാക്കുന്നുണ്ടെന്നും പ്രതികരണം. സിസ്റ്റര്‍ ലൂസിക്ക് എതിരായ സഭയുടെ താക്കീത് ഇതിന് പിന്നാലെ

4. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിയെ വിമര്‍ശിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ. കേന്ദ്ര സര്‍ക്കാര്‍ നീക്കം തിരഞ്ഞെടുപ്പ് തന്ത്രം എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട്. എട്ടു ലക്ഷം രൂപ വരുമാന പരിധി വച്ചത് തീരുമാനത്തിന്റെ അന്തസത്ത അട്ടിമറിക്കും. വിപുലമായി ചര്‍ച്ച ചെയ്യാതെ തീരുമാനം നടപ്പാക്കരുത് എന്നും യെച്ചൂരി

5. പി.ബി നിലപാടിനെ അംഗീകരിക്കുന്ന നിലപാട് ആയിരുന്നു വിഷയത്തില്‍ വി.എസും സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റേത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കം. ബി.ജെ.പിയുടെ വോട്ട് ബാങ്ക് ജനങ്ങള്‍ തിരിച്ചറിയണം എന്നും വി.എസ്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് സി.പി.എം സാമ്പത്തിക സംവരണ നീക്കത്തെ എതിര്‍ത്തിരുന്നു എന്ന പറഞ്ഞ വി.എസ് തള്ളിപ്പറഞ്ഞത്, സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിനെ. നിലവില്‍ സാമ്പത്തിക സംവരണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ് സ്വാഗതം ചെയ്തത്

6. അച്ചടക്കം ഇല്ലാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മൂക്കുകയര്‍ ഇടാന്‍ സംസ്ഥാന സര്‍ക്കാര്‍. അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റം നല്‍കേണ്ടെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പൊലീസ് ആക്ടിലെ ഇതുമായി ബന്ധപ്പെട്ട വകുപ്പ് പിന്‍വലിക്കാന്‍ ആണ് തീരുമാനം. അതേസമയം, . ഹര്‍ത്താല്‍ ദിനത്തിലെ ക്രമസമാധാന പാളിച്ചയെ തുടര്‍ന്ന് സംസ്ഥാനത്തെ പൊലീസ് കമ്മിഷണര്‍മാര്‍ക്ക് സ്ഥലംമാറ്റം

7. കോഴിക്കോട് കമ്മിഷണറായ കാളിരാജ് മഹേഷ് കുമാറിനെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി. തിരുവനന്തപുരം കമ്മീഷണര്‍ പി. പ്രകാശിനെ ഡി.ഐ.ജി ബറ്റാലിയനിലേക്ക് നിയമിച്ചു. എസ് സുരേന്ദ്രന്‍ തിരുവനന്തപുരം കമ്മിഷണറാകും. കോറി സഞ്ജയ്കുമാര്‍ കോഴിക്കോട് കമ്മീഷണറായി ചുമതലയേല്‍ക്കും. ഹര്‍ത്താല്‍ അക്രമങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ആണ് പെട്ടന്നുള്ള നടപടി

8. ശബരിമലയില്‍ നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന് മറുപടിയുമായി താഴ്മണ്‍ കുടുംബം. ശബരിമല തന്ത്രി പദവി, കുടുംബപരമായി കൈമാറ്റ അവകാശം എന്ന് താഴ്മണ്‍ രാജകുടുംബം. അധികാരം ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ല. ക്ഷേത്ര കാര്യങ്ങളില്‍ അന്തിമ തീരുമാനം തന്ത്രിയുടേത്

9. ബോര്‍ഡില്‍ നിന്ന് തന്ത്രി കൈപ്പറ്റുന്നത് ശമ്പളമല്ല, ദക്ഷിണ മാത്രം. തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതില്‍ വിഷമം ഉണ്ടെന്നും താഴ്മണ്‍ കുടുംബം. വിവാദത്തില്‍ നിലപാട് അറിയിച്ച് താഴ്മണ്‍ കുടുംബം രംഗത്ത് എത്തിയത്, ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനം എന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും അറിയിച്ചതിന് പിന്നാലെ

10. സി.ബി.ഐ തലപ്പത്തേക്ക് അലോക് വര്‍മ്മയെ നിയമിച്ച സുപ്രീംകോടതി വിധി അംഗീകരിക്കുന്നു എന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സുപ്രീംകോടതി പുറപ്പെടുവിച്ചത്, സന്തുലിതമായ വിധി. അലോക് വര്‍മ്മയെ സര്‍ക്കാര്‍ നീക്കിയത്, കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍. റിപ്പോര്‍ട്ട് ഉന്നതാധികാര സമിതിയില്‍ വയ്ക്കും. ഒരാഴ്ചയ്ക്കുള്ളില്‍ ഉന്നതാധികാര സമിതി യോഗം ചേരും എന്നും അരുണ്‍ ജെയ്റ്റ്ലി

11. സുപ്രീംകോടതി വിധി, സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത കേന്ദ്രസര്‍ക്കാറിനുള്ള തിരിച്ചടി എന്ന് കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പദവികള്‍ ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നത് അല്ല എന്നും പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയ അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് പുനര്‍ നിയമിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷന്‍ ആയ ബെഞ്ചാണ് വിധി പറഞ്ഞത്