cm-pinarayi-

കൊച്ചി: വ്രതാനുഷ്ഠാനങ്ങളും ആചാരങ്ങളും ലംഘിച്ച് ശബരിമലയിൽ യുവതികൾക്ക് ദർശനം നടത്താൻ അവസരം നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹർജി. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാന പൊലീസ് മേധാവി ‌ഡി.ജി.പി ലോക്നാഥ് ബെഹ്റ,​ കോട്ടയം എസ്.പി ഹരിശങ്കർ എന്നിവർക്കെതിരെയും ഹർജി നൽകിയിട്ടുണ്ട്. രാജ്യാന്തര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി ആർ. പ്രതീഷ്, ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ മജിസ്ട്രേട്ട് കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

ജനുവരി രണ്ടിന് കോഴിക്കോട്,​ മലപ്പുറം സ്വദേശികളായ യുവതികൾ ദർശനം നടത്തിയത് വ്രതാനുഷ്ഠാനങ്ങൾ തെറ്റിച്ചാണെന്നും ഇവർക്ക് ദർശനമൊരുക്കാൻ ഗൂഢാലോചന നടത്തിയെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. മതവികാരങ്ങളെ അപമാനിക്കാനാണ് എതിർകക്ഷികൾ ശ്രമിക്കുന്നതെന്ന് ഹർജിക്കാരൻ കുറ്റപ്പെടുത്തി.