sbi-attack-

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നലെ സെക്രട്ടേറിയറ്റിനു സമീപം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ശാഖയ്ക്കു നേരെ ആക്രമണം നടത്തിയ സംഭവത്തിൽ അറസ്റ്രിലായവരെ റിമാൻഡ് ചെയ്തു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഓഫിസ് അറ്റൻഡന്റും എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാൽ, ട്രഷറി ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് അക്കൗണ്ടന്റും ഏരിയ സെക്രട്ടറിയുമായ അശോകൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇന്ന് രാവിലെയാണ് ഇവർ‌ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

സംഭവത്തിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമിതി അംഗവും ജി.എസ്.ടി കമ്മിഷണറേറ്റിൽ എസ്റ്റാബ്ളിഷ്മെന്റ് വിഭാഗം ഇൻസ്‌പെക്ടറുമായ ഇ. സുരേഷ് ബാബു,​ യൂണിയൻ ജില്ലാ കമ്മിറ്റി അംഗവും ഡെപ്യൂട്ടി കമ്മിഷണറേറ്റ് ഓഫീസിലെ ക്ളാർക്കുമായ സുരേഷ് എന്നിവരടക്കം ഒൻപതുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിൽ ഇനിയും 13 പേർ പിടിയിലാകാനുണ്ട്.

ഇന്നലെ രാവിലെ പത്തേകാലോടെ പതിനഞ്ചോളം പേരടങ്ങുന്ന സംഘം ബാങ്കിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. മാനേജർ സന്തോഷ് കരുണാകരന്റെ മുറിയിലെത്തിയ ഇവർ ബാങ്ക് അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ഉപകരണങ്ങൾ തല്ലിത്തകർക്കുകയുമായിരുന്നു. 35,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

അക്രമം തടഞ്ഞ മാനേജരെ പണിമുടക്ക് അനുകൂലികൾ അസഭ്യം പറഞ്ഞതായും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്. കന്റോൺമെന്റ് സ്‌റ്റേഷനിൽ മാനേജർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഡി.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ബാങ്കിലെത്തി വിവരങ്ങൾ ശേഖരിക്കുകയും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ബാങ്കിലെ 52 ജീവനക്കാരിൽ നാലു പേർ മാത്രമാണ് പണിമുടക്കിയിരുന്നത്.