alok-verma

ന്യൂഡൽഹി:കേന്ദ്ര സർക്കാരിന്റെ പുറത്താക്കൽ തീരുമാനം റദ്ദാക്കി സുപ്രീംകോടതി തിരിച്ചെടുത്ത സി. ബി. ഐ ഡയറക്ടർ അലോക് വർമ്മയെ പ്രധാനമന്ത്രി അദ്ധ്യക്ഷനായ സെലക്‌ഷൻ കമ്മിറ്റി ഭൂരിപക്ഷ തീരുമാനത്തോടെ ( 2-1) തൽസ്ഥാനത്ത് നിന്ന് മാറ്റി.

അഴിമതി ആരോപണങ്ങളുടെയും കൃത്യവിലോപത്തിന്റെയും പേരിലാണ് വർമ്മയെ മാറ്റിയതെന്ന് ഔദ്യോഗിക വ‌ൃത്തങ്ങൾ അറിയിച്ചു.

ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന സമിതിയുടെ യോഗമാണ് വർമ്മയെ മാറ്റിയത്. രണ്ട് മണിക്കൂർ നീണ്ട യോഗം അലോക് വർമ്മയ്‌ക്കെതിരായ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്‌തു. പ്രധാനമന്ത്രിയും സമിതിയിൽ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് എ. കെ. സിക്രിയും സി. വി. സി നിഗമനങ്ങൾ ശരിവച്ചപ്പോൾ മൂന്നാമത്തെ അംഗമായ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എതിർത്തു. തീരുമാനം മാറ്റി വയ്‌ക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു.

സി. വി. സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് രണ്ടര മാസം മുൻപ് അലോക് വർമ്മയെയും സ്‌പെഷ്യൽ ഡയറക്ട‌ർ രാകേഷ് അസ്‌താനയെയും കേന്ദ്ര സർക്കാർ നിർബന്ധിത അവധി നൽകി മാറ്റിയത്. അതിനെതിരെ അലോക് വർമ്മ സമർപ്പിച്ച ഹർജിയിൽ ചൊവ്വാഴ്ച സുപ്രീംകോടതി അദ്ദേഹത്തെ പരിമിതമായ അധികാരങ്ങളോടെ തിരിച്ചെടുക്കുകയായിരുന്നു. സി.വി.സി റിപ്പോർട്ട് പരിഗണിച്ച് പ്രധാനമന്ത്രിയുടെ സമിതി ഒരാഴ്‌ചയ്‌ക്കകം അന്തിമ തീരുമാനം എടുക്കണമെന്നും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. സമിതി തീരുമാനം എടുക്കും വരെ അലോക് വർമ്മ നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്ന് സുപ്രീം കോടതി വിലക്കിയിരുന്നു.

എന്നാൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച ഡയറക്‌ടർ പദവിയിൽ തിരിച്ചെത്തിയ അലോക് വർമ്മ അന്ന് തന്നെ പത്ത് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം റദ്ദാക്കുകയും ഇന്നലെ മറ്റ് അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു. വർമ്മയ്‌ക്ക് പകരം ഇടക്കാല ഡയറക്ടറായി നിയമിതനായ എം. നാഗേശ്വര റാവു നടത്തിയ സ്ഥലംമാറ്റങ്ങളാണ് അദ്ദേഹം തിരുത്തിയത്.

ബുധനാഴ്‌ച രാത്രി ഉന്നതതല സമിതി ചോഗം ചേർന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ആ യോഗത്തിൽ മല്ലികാർജുൻ ഖാർഗെ സി. വി. സി റിപ്പോർട്ട് ഉൾപ്പെടെയുള്ള ചില രേഖകൾ വേണമെന്നും അലോക് വർമ്മയ്‌ക്ക് വിശദീകരണത്തിന് അവസരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ വീണ്ടും സമിതി ചേർന്നത്.

ഇന്നലത്തെ യോഗത്തിന് മുൻപ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു. റാഫേൽ ഇടപാടിന്റെ പേരിലാണ് അലോക് വർമ്മയെ മാറ്റാൻ മോദി ധൃതി കാട്ടുന്നതെന്നും റാഫേൽ കാരണമാണ് വർമ്മയ്‌ക്ക് വിശദീകരണത്തിന് അവസരം നൽകാത്തതെന്നും രാഹുൽ ട്വിറ്ററിൽ ആരോപിച്ചിരുന്നു.