sndp

ചേർത്തല: രാജ്യത്തെ 25 ശതമാനം വരുന്ന മുന്നാക്ക വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമാക്കി കേന്ദ്രസർക്കാർ കൊണ്ടുവന്ന സാമ്പത്തിക സംവരണ ഭേദഗതിക്കെതിരെ നിയമനടപടി സ്വീകരിക്കാനും സമരപരിപാടികൾ സംഘടിപ്പിക്കാനും എസ്.എൻ.ഡി.പി യോഗം ആലപ്പുഴ-പത്തനംതിട്ട ജില്ലകളിലെ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ പിന്നാക്ക വിഭാഗത്തെ അരാജകത്വത്തിലേക്കു നയിക്കുന്ന തീരുമാനം അങ്ങേയറ്റം വഞ്ചനാപരമാണെന്ന് യോഗം വിലയിരുത്തി. അധികാര സ്ഥാനങ്ങളിൽനിന്നു ജാതിയുടെ പേരിൽ അകറ്റിനിറുത്തപ്പെട്ടവർക്ക് അധികാര പങ്കാളിത്തവും അവസര സമത്വവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ് സംവരണം. ഇത് അട്ടിമറിക്കപ്പെടാതിരിക്കാനാണ്, സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന പിന്നാക്ക വർഗങ്ങൾക്ക് സംവരണം അനുവദിച്ചതും ഇവർക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചാൽ സംവരണം നിലനിൽക്കുകയുമില്ലെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയതും. നരേന്ദ്രൻ കമ്മിഷൻ കണ്ടെത്തിയതിനുസരിച്ച് 27ശതമാനം വരുന്ന ഈഴവ സമുദായത്തിന് 14 ശതമാനം സംവരണം ലഭിച്ചിട്ടും ആകെ സർക്കാർ സർവീസിൽ 19.03 ശതമാനം മാത്രമാണ് പ്രാതിനിധ്യം. സംവരണം ഇല്ലായിരുന്നില്ലെങ്കിൽ 5 ശതമാനം പ്രാതിനിധ്യം മാത്രമേ ലഭിക്കുമായിരുന്നുള്ളൂവെന്നും കമ്മിഷൻ റിപ്പോർട്ടിലുണ്ട്. ഈ കുറവ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി നികത്തണമെന്ന കമ്മിഷൻ നിർദ്ദേശം ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.

സാമ്പത്തിക സംവരണം ‌നടപ്പാക്കാനുള്ള ഭരണഘടന ഭേദഗതി ചെയ്യുമ്പോൾ മുന്നാക്ക വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോയെന്ന് പഠിക്കാനുള്ള ധാർമ്മിക ബാദ്ധ്യത പോലും ഏറ്റെടുത്തില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യോഗത്തിൽ പറഞ്ഞു. ഇത് അങ്ങേയറ്റം നീതിനിഷേധവും പ്രതിഷേധാർഹവുമാണ്. ഭരണഘടനാദത്തമായ ഈ അവകാശമാണ് ഭേദഗതിയിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ ഒരു ഭാഗത്തും സാമ്പത്തിക സംവരണം പ്രതിപാദിക്കുന്നില്ല. സാമ്പത്തികമായ പരാധീനതകൾ ഇല്ലായ്മ ചെയ്യാനോ തൊഴിൽ ഉറപ്പുവരുത്താനോ വേണ്ടിയുള്ളതല്ല സംവരണം. സാമൂഹിക പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ അധികാരത്തിൽ നിന്ന് മാറ്റിനിറുത്തപ്പെട്ടവർക്ക് അവസരങ്ങളിലും പദവികളിലും തുല്യത ലഭിക്കുകയും വിവേചനം ഇല്ലാതാക്കുകയും ചെയ്യുന്ന അവസര സമത്വത്തിന്റെ ആവശ്യകതയിലേക്കാണ് സംവരണം വിരൽചൂണ്ടുന്നതെന്നും വെള്ളാപ്പള്ളിപറഞ്ഞു.

ചേർത്തല ട്രാവൻകൂർ പാലസിൽ നടന്ന യോഗത്തിൽ ഇരു ജില്ലകളിലെയും മുഴുവൻ യൂണിയൻ ഭാരവാഹികളും പങ്കെടുത്തു.

 യൂണിയൻ ഭാരവാഹികളുടെ യോഗം

അടുത്തയാഴ്ച മുതൽ ശാഖാതലങ്ങളിൽ സമ്മേളനങ്ങൾ നടത്തും.ആലപ്പുഴ, പത്തനംതിട്ട ജില്ലകളൊഴിച്ചുള്ള യൂണിയൻ ഭാരവാഹികളുടെ യോഗം ഇന്നു മുതൽ വിളിച്ചുചേർക്കും. കോട്ടയം, ഇടുക്കി ജില്ലകളിലെ യൂണിയൻ ഭാരവാഹികളുടെ യോഗം ഇന്ന് രാവിലെ 11ന് വൈക്കം ഹോട്ടൽ വൈറ്റ് ഗേറ്റിൽ നടക്കും. തൃശൂർ,എറണാകുളം ജില്ലകളിലെ യൂണിയൻ ഭാരവാഹികളുടെ യോഗം 14ന് രാവിലെ 11ന് എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ഓഫീസിൽ നടക്കും.

"ഭരണഘടനാദത്തമായ അവകാശമാണ് ഭേദഗതിയിലൂടെ അട്ടിമറിക്കപ്പെട്ടത്.
-വെള്ളാപ്പള്ളി നടേശൻ