ജയ്പൂർ: പ്രസവശ്രുശൂഷയ്ക്കിടെ നഴ്സ് കുഞ്ഞിനെ ശക്തിയായി പുറത്തേക്ക് വലിച്ചതിനെ തുടർന്ന് നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു. രാജസ്ഥാനിലെ ജയ്സാൽമീറിലുള്ള റാംഗഡ് സർക്കാർ ആശുപത്രിയിലാണ് നാടിനെ നടുക്കിയ സംഭവം. .
ദിക്ഷ കൻവാറെന്ന യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രസവസമയത്ത് കുഞ്ഞിനെ നഴ്സ് ശക്തിയായി വലിച്ചതോടെ ശരീരം രണ്ടായി മുറിഞ്ഞു. ശരീരത്തിന്റെ ഒരു ഭാഗം അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ കുടുങ്ങുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ദിക്ഷയെ വീട്ടുകാർ ജോധ്പൂരിലെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. ഇവിടെയെത്തിയപ്പോഴാണ് കുഞ്ഞിന്റെ ശരീരം മുറിഞ്ഞ് കുടുങ്ങിയ വിവരം വീട്ടുകാർ അറിയുന്നത്.
അപകട വിവരം തങ്ങളോടു പറഞ്ഞിരുന്നില്ലെന്ന് പിതാവ് തിലോക് ഭാട്ടി പറഞ്ഞു. എന്നാൽ ഡോക്ടർമാർ ആരോപണം നിഷേധിച്ചു. പ്ലാസന്റ മാത്രമേ പുറത്തേക്കു വരാതിരുന്നുള്ളൂവെന്ന് അവർ പറഞ്ഞു. സംഭവത്തിൽ ആശുപത്രിയിലെ രണ്ടു ജീവനക്കാർക്കെതിരെ കേസെടുത്തു. കുഞ്ഞിന്റെ ശരീരഭാഗം പരിശോധനയിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.