കൊട്ടാരക്കര: നിരവധി സ്ത്രീകൾ ഇനിയും ശബരിമലയിൽ കയറുമെന്ന് മന്ത്രി എം.എം മണി. അമ്പതിനായിരം സ്ത്രീകളെ കെട്ടും കെട്ടിച്ച് ശബരിമലയിലെത്തിക്കാനുള്ള കരുത്ത് സി.പി.എമ്മിനുണ്ട്. അവിടെ ഒരുത്തനും അത് തടയാൻ കാണില്ല. എന്നാൽ അത് സി.പി.എമ്മിന്റെ ജോലിയല്ലെന്നും മന്ത്രി വ്യക്തമാക്കി. കൊട്ടാരക്കരയിൽ അബ്‌ദുൾ മജീദ് അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'തന്ത്രിയെ അയ്യപ്പൻ നേരിട്ടു നിയമിച്ചതല്ല. സ്ത്രീകൾ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്‌ടപ്പെടുമെന്നു പറയുന്നത് വ്യാജമാണ്. തന്ത്രി ലൗകികജീവിതം നയിക്കുന്ന ആളും മക്കളുള്ള ആളുമാണ്. എന്നിട്ട് എന്തു ദോഷമാണ് അയ്യപ്പനുണ്ടായത്. കണ്‌ഠരരെ പിരിച്ചുവിടാൻ സർക്കാരിന് അവകാശമില്ലെന്നാണ് പറയുന്നത്. കോടതി വിധി തന്ത്രിക്കും ബാധകമാണ്. അതു ലംഘിച്ചാൽ ശിക്ഷയുണ്ടാകും'- മന്ത്രി പറഞ്ഞു.
സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രമുണ്ടെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത്. താനുൾപ്പെടെയുള്ള ഹിന്ദു എം.എൽ.എ.മാർ വോട്ടുചെയ്‌ത് നിയമിച്ചവരാണ് അവിടെയിരിക്കുന്നത്. സംഘപരിവാർ കാട്ടുന്ന സമരങ്ങൾ തട്ടിപ്പാണ്. അനാഥപ്രേതംപോലെയാണ് സെക്രട്ടേറിയറ്റിനു മുന്നിൽ ഒരാൾ നിരാഹാരസമരം നടത്തുന്നത്. യുവതികൾ കയറിയാൽ ആത്മഹത്യചെയ്യുമെന്നു പറഞ്ഞ കെ.പി.ശശികലയെ ഇപ്പോൾ കാണാനില്ല. സവർണമേധാവിത്വം തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. ചെന്നിത്തലയും സുകുമാരൻ നായരുമെല്ലാം ചെയ്യുന്നത് അതാണെന്നും എം.എം മണി പരിഹസിച്ചു.