-bjp

ഹൈദരാബാദ്: ബി.ജെ.പിക്ക് തെലങ്കാനയിൽ അടിപതറുന്നു. വരുന്ന പാർലമെന്റ് ഇലക്ഷനിൽ മത്സരിക്കാനായി നേതാക്കളെ കിട്ടാനില്ല എന്ന അവസ്ഥയിലാണ് പാർട്ടി. സംസ്ഥാനത്തെ പത്ത് ലോക്‌സഭാ സീറ്റിലേക്കാണ് മത്സരിക്കാൻ ആളില്ലാത്തത്. ബി.ജെ.പി സംസ്ഥാന ഘടകം തന്നെയാണ് ഇതിനെ കുറിച്ച് വ്യക്തമാക്കിയത്. ദേശീയ തലത്തിൽ പ്രകടനം കാഴ്ച്ചവെക്കുന്ന പാർട്ടിക്ക് സംസ്ഥാന തലത്തിൽ അതിന് കഴിയുന്നില്ല.

2014ൽ ബി.ജെ.പിക്ക് തെലുങ്ക് ദേശം പാർട്ടിയുമായി സഖ്യം ചേർന്ന് എട്ട് ലോക്‌സഭാ സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. എന്നാൽ വിജയിച്ചത് ആകെ ഒരു സീറ്റിൽ മാത്രമായിരുന്നു. അസംബ്ലി തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മറ്റ് പാർട്ടികൾ ബി.ജെ.പിയുമായി സഖ്യം ചേരാൻ തയ്യാറാകുന്നില്ല. അതിനാൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ സ്വതന്ത്രമായി 17സീറ്റുകളിൽ മത്സരിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.

നിലവിൽ സ്ഥാനാർത്ഥികൾ കുറവായതിനാൽ കഴിഞ്ഞ ഡിസംബറിലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടവർക്ക് തന്നെയാകും ടിക്കറ്റ് നൽകുമെന്നാണ് വിവരം. 'നിസാമാബാദ്,​ സെക്കന്ദരാബാദ്,​ ഹൈദരാബാദ് എന്നിവിടങ്ങളിൽ പാർ‌ട്ടിക്ക് ശക്തരായ നേതാക്കളുണ്ട് എന്നാൽ മറ്റിടങ്ങളിലെ അവസ്ഥ വിഭിന്നമാണ്. പ്രത്യേകിച്ചും പിന്നോക്ക വിഭാഗങ്ങളിലെ സംവരണ സീറ്റുകളിൽ' ​- മുതിർന്ന ബി.ജെ.പി നേതാവ് രാമചന്ദ്ര റാവു വ്യക്തമാക്കി. വൻ പരാജയങ്ങളിൽ സ്ഥാനാർത്ഥികൾക്ക് വിജയിക്കാനായില്ലെങ്കിലും പാർട്ടിക്ക് വോട്ട് നില ഉയർത്താൻ സാധിച്ചിട്ടുണ്ട് ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാര്യമായ മാറ്റങ്ങൾക്ക് സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.