റിയാദ് : സൗദിയിൽ ആറു മാസത്തിനിടെ 40,000 വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകിയതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. പ്രതിമാസം ശരാശരി 6500 വനിതകളാണ് ലൈസൻസ് നേടുന്നത്. രാജ്യത്തെ ഡ്രൈവിംഗ് സ്‌കൂളുകൾക്ക് അന്താരാഷ്ട്ര നിലവാരമുണ്ടെന്നും ട്രാഫിക് വകുപ്പ് മേധാവി കേണൽ മുഹമ്മദ് അൽ ബസാമി പറഞ്ഞു.
പരിശീലനകേന്ദ്രങ്ങൾ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ 24 മുതലാണ് വനിതകൾക്ക് ലൈസൻസ് അനുവദിച്ചത്. വനിതകൾക്ക് ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങളുടെ അഭാവം ഉണ്ട്. കൂടുതൽ കേന്ദ്രങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുമെന്നും ബസാമി പറഞ്ഞു.
ട്രാഫിക് നിയമങ്ങളും സിഗ്നലുകളും ലംഘിക്കുന്നവരെ പിടിക്കാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മുഴുവൻ റോഡുകളിലും മൊബൈൽ വാഹനങ്ങളിൽ ഘടിപ്പിച്ച കാമറകളുണ്ട്. അമിത വേഗതയും ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും തടയാൻ ഇത് സഹായിച്ചെന്നും മുഹമ്മദ് അൽ ബസാമി പറഞ്ഞു.