കോട്ടയം: സന്നിധാനത്ത് ദൃശ്യങ്ങൾ പകർത്തിയതിന് മാദ്ധ്യമപ്രവർത്തകർക്കെതിരെ കേസ്. മണ്ഡല കാലത്തിന്റെ തുടക്കത്തിൽ റിപ്പോർട്ടിങ്ങിന് പോയ അമൃത ടി.വി കോട്ടയം ബ്യൂറോ ചീഫ് എം. ശ്രീജിത്, ജനം ടി.വി ലേഖകൻ ഉമേഷ്, ന്യൂസ് 18 ലേഖകൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
നവംബർ 12 നാണ് കേസിനാസ്പദമായ സംഭവം. സന്നിധാനത്ത് റിപ്പോർട്ടിങ്ങിനെത്തിയ ശ്രീജിത്തിനെ ദൃശ്യങ്ങൾ പകർത്താൻ അനുവദിച്ചില്ല. തുടർന്ന് ബലം പ്രയോഗിച്ചാണ് മാദ്ധ്യമപ്രവർത്തകരെ പൊലീസ് പുറത്താക്കിയത്. പീന്നീട് പമ്പയിലെത്തിച്ച് ഇവരെ അവിടെ നിന്ന് പൊലീസ് വാഹനത്തിൽ പുലർച്ച പത്തനംതിട്ടയിൽ കൊണ്ടുവിടുകയായിരുന്നു. 117 ഇ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.
ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടിങ്ങിനെത്തിയ മാദ്ധ്യമപ്രവർത്തകർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.വിലക്ക് ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയതിനാണ് കേസ്. വെള്ളിയാഴ്ച നിലക്കൽ സ്റ്റേഷനിലെത്തി ജാമ്യമെടുക്കാനാണ് പൊലീസിന്റെ അറിയിപ്പ്. പൊലീസ് നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ല ഘടകം പ്രതിഷേധിച്ചു.