cbi-probe

ന്യൂഡൽഹി: സി.ബി.ഐ ഡയറക്ടർ പദവിയിൽ നിന്നും പ്രധാനമന്ത്രിയുടെ സമിതി പുറത്താക്കിയ അലോക് വർമ്മയ്ക്കെതിരെ അഴിമതിക്ക് തെളിവില്ലെന്ന് മുൻ സുപ്രീം കോടതി ജ‌ഡ്ജി ജസ്റ്റിസ് എ.കെ പട്നായിക്ക്. അലോക് വർമ്മയുടെ അഴിമതിക്കേസ് അന്വേഷിക്കുന്ന കേന്ദ്ര വിജിലൻസ് കമ്മിഷനിലെ അംഗമാണ് ജസ്റ്റിസ് എ.കെ പട്നായിക്ക്. അലോക് വർമ്മയെ സി.ബി.ഐ ഡയറക്ടർ പദവിയിൽ നിന്നും പ്രധാനമന്ത്രിയുടെ സമിതി മാറ്റിയത് തിടുക്കത്തിൽ ചെയ്ത തീരുമാനമാണെന്ന് പട്നായിക്ക് ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

അലോക് വർമ്മ അഴിമതി നടത്തിയെന്ന കണ്ടെത്തൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റേതായിരിക്കും. അത് തന്റെ കണ്ടുപിടിത്തമല്ല. സി.ബി.ഐ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അലോക് വർമ്മയ്ക്കെതിരായി അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നും ജസ്റ്റിസ് പട്നായിക്ക് കൂട്ടിച്ചേർത്തു. എന്നാൽ ജസ്റ്റിസ് പട്നായിക്കിന്റെ പുതിയ വെളിപ്പെടുത്തലിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

അതേസമയം, സി. ബി. ഐ ഡയറക്‌ടർ സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രിയുടെ സമിതി പുറത്താക്കിയ അലോക് വർമ്മ പുതിയ പദവി ഏറ്റെടുക്കാതെ ഇന്നലെ സർവീസിൽ നിന്ന് രാജിവച്ചു. വ്യാഴാഴ്ച സി. ബി. ഐയിൽ നിന്ന് മാറ്റിയ അദ്ദേഹത്തെ ഫയർ സർവീസ് ഡയറക്ടർ ജനറലായി നിയമിച്ചിരുന്നു.

തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചതായും ഡയറക്‌ടർ പദവിയിൽ നിന്ന് നീക്കാൻ നടപടിക്രമങ്ങൾ അട്ടിമറിച്ചതായും പേഴ്സണൽ മന്ത്രാലയം സെക്രട്ടറിക്ക് അയച്ച രാജിക്കത്തിൽ അലോക് വർമ്മ പറഞ്ഞു.

ഇടക്കാല ഡയറക്‌ടർ ആയ എം. നാഗേശ്വര റാവു കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അലോക് വർമ്മ നടത്തിയ സ്ഥലമാറ്റ ഉത്തരവുകൾ റദ്ദാക്കി.

2017 ജൂലായ് 31ന് സർവീസിൽ നിന്ന് വിരമിക്കേണ്ടതായിരുന്നുവെന്ന് രാജിക്കത്തിൽ അലോക് വർണ ചൂണ്ടിക്കാട്ടി. സി. ബി. ഐ ഡയറക്‌ടറുടെ പദവി രണ്ട് വർഷത്തെ കാലാവധിയുള്ളതായതിനാൽ 2019 ജനുവരി 31 വരെ തുടരേണ്ടതായിരുന്നു. ഇപ്പോൾ സി. ബി. ഐ ഡയറക്ടറല്ല. ഫയർ സർവീസ് ഡയറക്ടർ ജനറലാകാനുള്ള പ്രായവും കഴിഞ്ഞു. അതിനാൽ ഇന്നുമുതൽ തന്നെ സർവീസിൽ നിന്ന് വിടുതൽ ചെയ്യണമെന്ന് രാജിക്കത്തിൽ പറഞ്ഞു.