തിരുവനന്തപുരം: ശബരിമലയിലെ ആചാരസംരക്ഷണത്തിനായി തെരുവിൽ ഇറങ്ങിയത് സംഘപരിവാറുകാരാണെന്ന തെറ്റായ ധാരണയൊന്നും തനിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു. ആചാരസംരക്ഷണത്തിന്റെ പേര് പറഞ്ഞ് തെരുവിൽ ഇറങ്ങിയത് സംഘപരിവാറുകാരാണെങ്കിൽ എന്തായിരിക്കും അവരുടെ കേരളത്തിലെ സ്ഥിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജനുവരി രണ്ടിന് ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തെ കുറിച്ച് പിറ്റേ ദിവസമാണ് അറിഞ്ഞത്. അക്കാര്യങ്ങൾ താൻ മുൻകൂട്ടി അറിഞ്ഞിരുന്നില്ല. യുവതികൾ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പല ആരോപണങ്ങളും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ ദേവസ്വം ബോർഡ് പുന:പരിശോധന ഹർജി സമർപ്പിച്ചാലും ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ നിലനിൽക്കുമായിരുന്നു. ക്ഷേത്രവും ആചാരങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങളിൽ രാഷ്ട്രീയമുണ്ടാവരുതെന്ന് വിശ്വസിക്കുന്ന ഒരാളാണ് താൻ. അതുകൊണ്ടാണ് ദേവസ്വം ബോർഡ് രാഷ്ട്രീയമായ ഒരു നിലപാട് സ്വീകരിക്കാത്തത്. ബോർഡ് സ്വതന്ത്രമായാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്നും പദ്മകുമാർ വ്യക്തമാക്കി.