toilet

പൊതു ഇടങ്ങളിൽ സ്ത്രീയ്ക്കും പുരുഷനും വേറെ വേറെ ടോയ്ലറ്റ് എന്തിനാണെന്ന പാരമ്പര്യ വാദികളുടെ ചോദ്യം ഉയർത്തി അതിന് മറുപടി നൽകുകയാണ് മുരളി തുമ്മാരുകുടി. വീടുകളിൽ ഇപ്പോൾ തന്നെ കാര്യങ്ങൾ ഇങ്ങനെ അല്ലെന്നും പൊതു ഇടങ്ങളിലും സംസ്‌കാരം ഉള്ള ഒരു ജനത ആണെങ്കിൽ ഒരേ തരം ടോയ്ലറ്റിനകത്തേക്ക് കയറിപ്പോയി കാര്യം സാധിച്ച് പുറത്തിറങ്ങി കൈ സോപ്പിട്ട് കഴുകി വരാൻ സ്ത്രീയ്ക്കും പുരുഷനുമാവും. ഇതൊന്നും കാണാത്തതു കൊണ്ടാണ് ഇത്തരം മണ്ടൻ ചോദ്യങ്ങളുമായി ഒരു വിഭാഗം രംഗത്ത് വരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഒളിഞ്ഞ് നോട്ടവും, അശ്ലീലം പറയലും, തട്ടലും തലോടലും ഒക്കെ കേരളത്തിലെ പൊതു സംസ്‌കാരത്തിന്റെ ഭാഗമായതുകൊണ്ടാണ് ഇത്തരത്തിൽ ഒരുമിച്ചുള്ള ടോയ്ലറ്റ് സംവിധാനം സാധ്യമല്ല എന്ന് ബഹു ഭൂരിപക്ഷത്തിനും തോന്നുന്നതെന്നും മുരളി തുമ്മാരുകുടി എഴുതുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്ത്രീ പുരുഷ സമത്വത്തെ പറ്റിയുള്ള ചർച്ചകൾക്കിടയിൽ ഒക്കെ പാരമ്പര്യവാദികളുടെ 'ഉത്തരം മുട്ടിക്കുന്ന' ചോദ്യമാണ് 'എന്നാൽ പിന്നെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ വേറെ ടോയ്ലറ്റ് എന്തിനാണ് ?' എന്നത്.

വാസ്തവത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായ ടോയ്ലറ്റിന്റെ ആവശ്യം ഒന്നുമില്ല. നമ്മുടെ വീടുകളിൽ ഒക്കെ ഇപ്പോൾ തന്നെ കാര്യങ്ങൾ ഇങ്ങനെ അല്ലെ. അതുകൊണ്ട് സംസ്‌കാരം ഉള്ള ഒരു ജനത ആണെങ്കിൽ പുരുഷന്മാരും സ്ത്രീകളും അല്ലാത്തവരും ഒക്കെ ഒരേ തരം ടോയ്ലറ്റിനകത്തേക്ക് കയറിപ്പോയി കാര്യം സാധിച്ചു പുറത്തിറങ്ങി കൈ സോപ്പിട്ട് കഴുകി പുറത്തിറങ്ങിയാൽ ഒരു ചുക്കും സംഭവിക്കില്ല. നമ്മൾ ഇതൊന്നും കാണാത്തതു കൊണ്ടാണ് ഇത്തരം മണ്ടൻ ചോദ്യങ്ങൾ ഒക്കെ തുറുപ്പുചീട്ടായി സമത്വവിരുദ്ധർക്ക് തോന്നുന്നത്. അവസരം കിട്ടമ്പോൾ ഒക്കെ ഒളിഞ്ഞു നോട്ടവും തുണി പൊക്കി കാണിക്കലും അശ്ലീലം പറയലും തട്ടലും തലോടലും ഒക്കെ കേരളത്തിലെ പൊതു സംസ്‌കാരത്തിന്റെ ഭാഗമായതുകൊണ്ടാണ് ഭാഗമായതുകൊണ്ടും ആണ് അത്തരം ഒരുഒരുമിച്ചുള്ള ടോയ്ലറ്റ് സംവിധാനം സാധ്യമല്ല എന്ന് ബഹു ഭൂരിപക്ഷത്തിനും തോന്നുന്നതും.

പക്ഷെ ലോകം മുഴുവൻ ഇങ്ങനെ ഒന്നുമല്ല. സ്ത്രീകളും പുരുഷന്മാരും ഒരേ പൊതടോയ്ലറ്റ് ഉപയോഗിക്കുന്ന സ്ഥലങ്ങൾ ലോകത്ത് ഇപ്പോഴേ ഉണ്ട്. ഇന്നലെ നോർവേയിൽ അത്തരം ഒരു ടോയ്ലറ്റിൽ പോയി. അവിടെ ലോകം ഇപ്പോഴും ഇടിഞ്ഞു വീണിട്ടോന്നും ഇല്ല.

മാറേണ്ടത് മനുഷ്യന്റെ മനസ്സാണ്, ആർജ്ജിക്കേണ്ടത് സംസ്‌കാരം ആണ്. നമ്മുടെ പൊതു ടോയ്ലറ്റുകളിലും വൃത്തികേടുള്ള മനസ്സുള്ളവർ ചുറ്റും ഉള്ളതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഒക്കെ ചോദിക്കപ്പടുന്നത്.

മുരളി തുമ്മാരുകുടി