kaumudy-news-headlines

1. കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം രാജ്യ വികസനമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം വികസനത്തിന്റെ പാതയില്‍. അഴിമതി നടത്താതെ ഭരിക്കാന്‍ കഴിയുമെന്ന് ബി.ജെ.പി സര്‍ക്കാര്‍ തെളിയിച്ചു. സാമ്പത്തിക സംവരണം സമത്വം ഉറപ്പിക്കാന്‍. ദാരിദ്ര്യത്തെ തുടര്‍ന്ന് അവസരം കിട്ടാത്തവര്‍ക്ക് വേണ്ടിയാണ് മുന്നാക്ക സംവരണ ബില്‍. ഭേദഗതി പുതിയ ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മുന്‍ സര്‍ക്കാരുകള്‍ കര്‍ഷകരെ വെറും വോട്ടര്‍മാരായാണ് കണ്ടതെന്നും ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മോദി

2. കര്‍ഷകര്‍ക്കായി സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയത് ബി.ജെ.പി സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് വേണ്ടി പുതിയ പദ്ധതികള്‍ തുടര്‍ന്നും നടപ്പിലാക്കുമെന്നും മോദിയുടെ പ്രഖ്യാപനം. മുന്നാക്ക സംവരണത്തിന്റെ പേരില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു. കോണ്‍ഗ്രസ് ബി.ജെ.പിയെ വേട്ടയാടി. അമിത് ഷായെ ജയിലില്‍ അടച്ചിട്ടും തങ്ങള്‍ സി.ബി.ഐക്ക് എതിരെ നിന്നില്ലെന്ന് പറഞ്ഞ മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചത് രൂക്ഷമായി

3. ആരൊക്കെ ബഹളം വച്ചാലും കാവല്‍ക്കാരന്‍ പണി തുടരും. പ്രശന്ങ്ങള്‍ ഉണ്ടാകുമ്പോള്‍ ആഘോഷങ്ങള്‍ക്കായി മുങ്ങുന്ന സേവകനെ ആണോ രാജ്യത്തിന് ആവശ്യമെന്ന് മോദിയുടെ ചോദ്യം. . അയോധ്യ ക്ഷേത്ര നിര്‍മാണത്തിന് പരിഹാരം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസിന്റെ ഈ നിലപാട് മറക്കരുത്. ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തിന് എതിരെയും മോദിയുടെ ആരോപണം. രാഷ്ട്രീയ സഖ്യം ആദര്‍ശത്തിന്റെ പേരിലാകണം. ഇപ്പോള്‍ ഉണ്ടായത് മോദി വിരുദ്ധ സഖ്യമെന്നും വിമര്‍ശനം. റഫാല്‍ വിഷയത്തില്‍ അഴിമതി നടന്നിട്ടില്ലെന്ന് കുട്ടികള്‍ക്ക് പോലും അറിയാം. അഴിമതിയില്ലാത്ത അഞ്ച് വര്‍ഷങ്ങളാണ് കടന്നു പോകുന്നതെന്നും പ്രധാനമന്ത്രിയുടെ കൂട്ടിച്ചേര്‍ക്കല്‍

4. കൊല്ലം ആയൂരില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. അപകടം ഉണ്ടായത് ഉച്ചയ്ക്ക് ഒന്നരയോടെ ആയൂരിന് സമീപം അകമണ്ണില്‍. കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ കുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. വടശേരിക്കര സ്വദേശികളായ സ്മിത, ഹര്‍ഷ, മിനി, അഞ്ജന, കാര്‍ ഡ്രൈവര്‍ അരുണ്‍ എന്നിവരാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന ആറ് പേരില്‍ അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

5. ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസിലേക്ക് എതിര്‍ ദിശയില്‍ വടശേരിക്കരയിലേക്ക് പോയ കാര്‍ ഇടിച്ച് കയറുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ പുറത്തെടുത്തത് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന്.

6. കരിമണല്‍ ഖനനത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ആലപ്പാട് സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. ബുധനാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം. സര്‍ക്കാര്‍ ഇടപെടല്‍, സമര സമിതി നിലപാട് കടുപ്പിച്ചതോടെ. ഖനനം നിറുത്തിയ ശേഷം ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സമരസമിതി. സര്‍ക്കാര്‍ ആലപ്പാട്ടെ ജനങ്ങളെ വിശ്വാസത്തില്‍ എടുക്കണം. ചര്‍ച്ചയ്ക്ക് വിളിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായും സമരസമിതി. സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് രാവിലെ മന്ത്രി ജെ. മെഴ്സിക്കുട്ടിഅമ്മ പറഞ്ഞിരുന്നു.

7. സര്‍ക്കാരിന്റെ നിലപാട്, അശാസ്ത്രീയമായി ഖനനം അനുവദിക്കാനാവില്ല എന്ന്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പം. നിയമസഭ പരിസ്ഥിതി റിപ്പോര്‍ട്ട് ഐ.ആര്‍.ഇ കമ്പനി പാലിക്കണമെന്നും മേഴ്സിക്കുട്ടിഅമ്മ. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ തയ്യാറായത് ആലപ്പാട് ഗുരുതര പ്രശ്നങ്ങള്‍ നേരിടുന്നതിനെ കുറിച്ചുള്ള നിയമസഭാ സമിതി റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടെന്ന് കണ്ടെത്തിയതോടെ. ഖനനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ റെയര്‍ എര്‍ത്തും, കേരള മിനറല്‍സ് ആന്റ് മെറ്റല്‍സും വീഴ്ചകള്‍ വരുത്തി എന്ന് സഭാ സമിതിയുടെ റിപ്പോര്‍ട്ട്.

8. ആലപ്പാട് പഞ്ചായത്ത് നേരിടുന്ന ഗുരുതര പാരിസ്ഥിതിക, മാനുഷിക പ്രശ്നങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് നിയമസഭ പരിസ്ഥിതി സമിതി നല്‍കിയത് ഒരു വര്‍ഷം മുന്‍പ്. ഈ പ്രദേശം കടുത്ത പ്രതിസന്ധിയിലെന്നും സമിതിയുടെ കണ്ടെത്തല്‍. ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്, കേരള മിനിറല്‍സ് ആന്‍ഡ് മെറ്റല്‍സ് എന്നീ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായെന്നും സി.ആര്‍.എസ് നിയമങ്ങള്‍ ലംഘിക്കപ്പെട്ടെന്നും സമിതി കണ്ടെത്തിയിരുന്നു.

9. സി.ബി.ഐ തലപ്പത്തെ തര്‍ക്കത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഡയറക്ടര്‍ അലോക് വര്‍മ. തര്‍ക്കത്തില്‍ സി.വി.സി ഇടപെട്ടെന്ന് ആരോപണം. അസ്താനയ്ക്ക് എതിരായ ആരോപണങ്ങള്‍ നീക്കണമെന്ന് സി.വി.സി അംഗം കെ.വി ചൗധരി തന്റെ വസതിയില്‍ എത്തി ആവശ്യപ്പെട്ടതായി അലോക് വര്‍മയുടെ വെളിപ്പെടുത്തല്‍. പരാമര്‍ശങ്ങള്‍ നീക്കിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ചൗധരി ഉറപ്പ് നല്‍കിയതായും അലോക് വര്‍മ

10. ആരോപണവുമായി അലോക് വര്‍മ രംഗത്ത് എത്തിയത് സി.വി.സി അന്വേഷണ മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന ജസ്റ്റിസ് പട്നായിക്ക്, അലോക് വര്‍മയെ പിന്തുണച്ചതിന് പിന്നാലെ. അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ല. സി.വി.സി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തന്റേത് അല്ല എന്നും തന്റെ മുന്നില്‍ രാകേഷ് അസ്താന നേരിട്ട് മൊഴി നല്‍കിയിട്ടില്ല എന്നും വിശദീകരണം. ഉന്നതാധികാര സമിതിയുടേത് തിരക്കിട്ട് എടുത്ത തീരുമാനം എന്നും ജസ്റ്റിസ് പട്നായിക്ക്.

11. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നല്‍കിയില്ലെന്ന് അലോക് വര്‍മ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വാഭാവിക നീതി തനിക്ക് നിഷേധിക്കപ്പെട്ടു. തന്നെ പുറത്താക്കണം എന്ന് കണക്കൂകൂട്ടിയുള്ള നീക്കങ്ങളാണ് നടന്നത്. സി.ബി.ഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് തന്നെ പുറത്താക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത് എന്നും അലോക് വര്‍മ്മ.