air-india

ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം വിമാനക്കമ്പനിയെ വിറ്റഴിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ തുടരുന്നതിനിടയിൽ വരുമാനം വർദ്ധിപ്പിച്ച് മികവ് കാട്ടി എയർ ഇന്ത്യ. നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാംപാദത്തിൽ (ഒക്‌ടോബർ-ഡിസംബർ) യാത്രാ ടിക്കറ്ര് വിതരണത്തിലൂടെ എയർ ഇന്ത്യ നേടിയ വരുമാനം 5,538 കോടി രൂപ. 20 ശതമാനമാണ് വർദ്ധന. 2017-18ലെ മൂന്നാംപാദത്തിൽ വരുമാനം 4,615 കോടി രൂപയായിരുന്നു.

അതേസമയം, യാത്രികരുടെ എണ്ണത്തിലെ വർദ്ധന നാല് ശതമാനം മാത്രമാണ്. 55.27 ലക്ഷം പേരാണ് കഴിഞ്ഞ പാദത്തിൽ എയർ ഇന്ത്യയിൽ യാത്ര ചെയ്‌തത്. 2017ലെ സമാനപാദത്തിൽ ഇത് 53.28 ലക്ഷമായിരുന്നു. എയർ ഇന്ത്യയുടെ വരുമാനത്തിൽ 65 ശതമാനവും ലഭിക്കുന്നത് അന്താരാഷ്‌ട്ര സർവീസുകളിൽ നിന്നാണ്. 48,000 കോടി രൂപയുടെ കടബാദ്ധ്യതയുള്ള കമ്പനിയാണ് എയർ ഇന്ത്യ. കഴിഞ്ഞവർഷം എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചിരുന്നെങ്കിലും ഏറ്റെടുക്കാൻ ആരും എത്തിയിരുന്നില്ല. തുടർന്ന് എയർ ഇന്ത്യയിൽ 2300 രൂപയുടെ ഓഹരി നിക്ഷേപം നടത്താൻ കേന്ദ്രസർക്കാർ ശ്രമങ്ങൾ തുടങ്ങിയിരുന്നു. നാല് പദ്ധതികളിലൂടെ എയർ ഇന്ത്യയെ കരകയറ്റാനായിരുന്നു കേന്ദ്രസർക്കാരിന്റെ നീക്കം.

അതേസമയം, എയർ ഇന്ത്യയുടെ നിലവിലെ കടം വീട്ടാൻ വരുമാനത്തിലൂടെ സാധിക്കില്ലെന്ന് സിവിൽ വ്യോമയാന മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. വലിയ തോതിലുള്ള ബാധ്യത കമ്പനിക്ക് നിലവിൽ ഉള്ളതിനാൽ വരുമാനത്തിലൂടെ അത് വീട്ടാൻ സാധിക്കില്ല. ഇക്കാര്യത്തിൽ ധനമന്ത്രാലയവുമായി കൂടിയാലോചിച്ച് പദ്ധതികൾ ആസൂത്രണം ചെയ്‌ത് വരികയാണ്. കമ്പനിയുടെ സി.ഇ.ഒ മുതൽ ഏറ്റവും താഴെയുള്ള ജീവനക്കാരനിൽ വരെ എത്തുന്ന രീതിയിൽ എയർ ഇന്ത്യയെ പ്രൊഫഷണലൈസ് ചെയ്യാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. എന്നാൽ മാത്രമേ നിലവിലെ പ്രശ്‌നങ്ങളിൽ നിന്ന് എയർ ഇന്ത്യയ്‌ക്ക് കരകയറാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.