abhimabyu

ഇടുക്കി: എറണാകുളം മഹാരാജാസ് കാമ്പസിൽ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ കുടുംബത്തിന് പാർട്ടി നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
കൊട്ടക്കാമ്പൂരിൽ ചേരുന്ന പൊതുസമ്മേളനത്തിൽ വച്ചാണ് വീടിന്റെ താക്കോൽ അഭിമന്യുവിന്റെ മാതാപിതാക്കൾക്ക് കൈമാറുന്നത്. വട്ടവടയിലെ ഒറ്റമുറി വീട്ടിൽനിന്നാണ് ദാരിദ്ര്യത്തോടും പ്രതിസന്ധികളോടും പടപൊരുതി വലിയ സ്വപ്നങ്ങളുമായി അഭിമന്യു മഹാരാജാസിൽ എത്തിയത്. സമൂഹത്തിന്റെ എല്ലാ ശ്രേണികളിലും സമൂലമായ മാറ്റം ആഗ്രഹിച്ച അഭിമന്യു വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രചാരകനും പ്രവർത്തകനുമായി മാറുകയായിരുന്നു.

എസ്.എഫ്. ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരിക്കെയാണ് മഹാരാജാസ് കോളേജിൽ അഭിമന്യു സംഘടനാ പ്രവർത്തനത്തിൽ സജീവമായത്. കഴിഞ്ഞ വർഷം ജൂലായ് 2 ന് പുലർച്ചെയാണ് മഹാരാജാസ് കോളേജ് രണ്ടാംവർഷ രസതന്ത്ര ബിരുദ വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ എസ്.ഡി.പി.ഐ കാമ്പസ് ഫ്രണ്ട് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. എസ്.എഫ്.ഐയ്ക്ക് വേണ്ടി ചുവരെഴുത്ത് നടത്തുന്നതിനിടയിലാണ് ഇരുളിന്റെ മറവിൽ കാമ്പസ് ഫ്രണ്ടിന്റെ കൊലക്കത്തി അഭിമന്യുവിന്റെ ജീവനെടുത്തത്.

രക്തസാക്ഷി കുടുംബത്തെ നിലനിർത്തുന്നതിനും അഭിമന്യുവിന്റെ ആഗ്രഹമായിരുന്ന വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയും സി.പി.എം നേരിട്ടിറങ്ങുകയായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണം നടത്തി. കുടുംബത്തിന് വീട് വയ്ക്കുന്നതിനായി പത്തരസെന്റ് സ്ഥലം വിലയ്ക്കുവാങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ശിലാസ്ഥാപനം നടത്തി. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കിയാണ് നാളെ ഭവനം കൈമാറുന്നത്.

അഭിമന്യുവിന്റെ സ്വപ്നവീടിന് നന്മയുള്ള കരങ്ങൾ ചേർത്ത് നൽകിയത് 72,12,548 രൂപയായിരുന്നു. എന്നാൽ വീടിനും സ്ഥലത്തിനുമായി ചെലവായത് 38,90,750 രൂപയാണ്. ഇത് കൂടാതെ ഈ ഫണ്ടിൽ നിന്നും അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹത്തിന് 10,00,100 രൂപയും ചെലവാക്കുകയും ബാക്കി 23,75,307 രൂപ മാതാപിതാക്കളുടെ ജീവിതത്തിനായി സ്ഥിരനിക്ഷേപമായി ബാങ്കിൽ പാർട്ടി നിക്ഷേപിക്കുകയും ചെയ്തു. അഭിമന്യുവിന്റെ സ്വപ്നവീടിനൊപ്പം മകനെ നഷ്ടമായ കുടുംബത്തിന് അല്ലലില്ലാതെ ജീവിക്കാനുമാവുമെന്നും ഇതിലൂടെ ഉറപ്പാവുകയാണ്.