ന്യൂഡൽഹി: അഖിലേഷ് - മായാവതി സഖ്യത്തിൽ ഉൾപ്പെടുത്തില്ലെന്ന് വ്യക്തമായതോടെ ഉത്തർ പ്രദേശിലെ 80 സീറ്റുകളിലും ഒറ്റയ്‌ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനം. ആറ് ലോക്‌സഭാ മണ്ഡലങ്ങൾ വീതം ഉൾപ്പെടുത്തി 13 സോണുകളായി തിരിച്ചാണ് പ്രവർത്തനം. ഓരോ സോണിലും പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ടെത്തി റാലി നടത്തും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് ഉത്തർ പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ രാജ് ബബ്ബർ, പാർട്ടി നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവർ ഇന്ന് കൂടിക്കാഴ്‌ച നടത്തും.
പഴയ സഖ്യം പിരിഞ്ഞ് ബദ്ധ വൈരികളായി മാറിയ രണ്ട് പാർട്ടികളും വീണ്ടും ഒന്നിക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നു. കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള സഖ്യ തീരുമാനം ബി.എസ്.പി നേതാവ് മായാവതിയും സമാജ്‌വാദി നേതാവ് അഖിലേഷ് യാദവും ഇന്നലെ സംയുക്ത പത്രസമ്മേളനത്തിൽ ഔപചാരികമായി പ്രഖ്യാപിക്കുകയായിരുന്നു. യു.പിയിലെ 80 ലോക്‌സഭാ സീറ്റുകളിൽ ഇരു പാർട്ടികളും 38 സീറ്റുകളിൽ വീതം മത്സരിക്കുമെന്ന് മായാവതി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ അമേതിയിലും സോണിയാ ഗാന്ധിയുടെ റായ് ബറേലിയിലും സഖ്യം മത്സരിക്കില്ല. രണ്ട് സീറ്റുകൾ ചെറിയ പാർട്ടികൾക്കായി മാറ്റിവച്ചിട്ടുണ്ട്. എന്നാൽ ഇത് കോൺഗ്രസുമായുള്ള ധാരണയുടെ പുറത്താണെന്നാണ് വിവരം.