crime
കൊല്ലപ്പെട്ട ശ്യാം (21)

ചാത്തന്നൂർ: പിതാവിന്റെ മുന്നിൽ വച്ച് യുവാവിനെ മദ്യപസംഘം തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇടനാട് വരിഞ്ഞം മരുതിക്കോട് കോളനി ചരുവിളപുത്തൻവീട്ടിൽ ശശിയുടെയും സുശീലയുടെയും മകൻ ശ്യാം (21)ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മരുതിക്കോട് സ്വദേശികളായ ബൈജു (24), അജിത് (24), രഞ്ജു (24), വിജേഷ് (24) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരോടൊപ്പമുണ്ടായിരുന്ന കൊട്ടാരക്കര സ്വദേശികളായ രണ്ട് പേരെയും ഓയൂർ ചെങ്ങളം സ്വദേശിയായ മറ്റൊരാളെയും പിടികിട്ടാനുണ്ട്.

ശനിയാഴ്ച സന്ധ്യയോടെ പ്രതികളിൽ ഒരാൾ മദ്യപിക്കുന്നതിന് വേണ്ടി ശ്യാമിന്റെ വീടിന് സമീപത്തെ പൊതുക്കിണറിന്റെ മൂടി മാറ്റി കിണറ്റിലിറങ്ങി കുപ്പിയിൽ വെള്ളം എടുത്തു. ശ്യാമിന്റെ പിതാവ് ശശി ഇത് ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തു. തിരിച്ചുപോയ സംഘം രാത്രി പത്തരയോടെ മദ്യപിച്ച് മാരകായുധങ്ങളുമായെത്തി ശശിയെയും ജോലി കഴിഞ്ഞ് വന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ശ്യാമിനെയും വിളിച്ചിറക്കി. പിതാവിനോടൊപ്പം ഇറങ്ങിവന്നപ്പോൾ ശ്യാമിനെ ആക്രമിക്കുകയായിരുന്നു. കമ്പിപാര കൊണ്ടുള്ള അടിയേറ്റ് വീണ ശ്യാമിനെ അയൽവാസികൾ ഓട്ടോറിക്ഷയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹം ഇന്നലെ രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഓയൂരിലെ ഒരു വെൽഡിംഗ് വർക്ക്ഷോപ്പിൽ ജോലിചെയ്ത് വരികയായിരുന്നു ശ്യാം. സഹോദരി: ശാലിനി.
ചാത്തന്നൂർ എസ്.ഐ എ. സരിന്റെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് വിദഗ്ദ്ധരും എത്തി തെളിവ് ശേഖരിച്ചു.