kob-arun
അരുൺ

കോട്ടയം: കോട്ടയത്ത് നാലിട‌ത്തുണ്ടായ അപകടങ്ങളിൽ നവവരനും ബാലികയും ഉൾപ്പെടെ നാലുപേർ മരിച്ചു. വൈക്കം വടയാറിൽ നവവരനും മറ്റൊരു യുവാവും മുണ്ടക്കയത്ത് എട്ടുവയസുകാരിയും പാലായിൽ വ്യാപാരിയുമാണ് മരിച്ചത്.

പൊലീസ് ബസും ശബരിമല തീർത്ഥാടകരുടെ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കാേളേജിലേക്ക് കൊണ്ടുപോയ ആംബുലൻസ് ഇടിച്ചാണ് വ്യാപാരി മരിച്ചത്. പൊലീസുകാരും അയ്യപ്പഭക്തരും കുട്ടികളും അ‌ടക്കം നിരവധി പേർക്ക് പരിക്കേറ്റു.

വടയാറിൽ ബൈക്ക് ലോറിയിലിടിച്ചാണ് ഉദയനാപുരം അക്കരപ്പാടം കോണിപറമ്പിൽ പൊന്നപ്പന്റെ മകൻ അരുൺ (മുത്ത് 25), ഉദയനാപുരം വല്ലകം സബ്‌സ്റ്റേഷന് സമീപം വഴുതുകാട്ടിൽ ശ്രീനിവാസന്റെ മകൻ ശ്രീശ്യാം (26) എന്നിവർ മരിച്ചത്. ശ്രീ ശ്യാം ഒന്നരമാസം മുമ്പാണ് വിവാഹിതനായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ന് വടയാർ പാലത്തിന് സമീപമാണ് അപകടം. മറ്റൊരു വാഹനം മറികടന്നെത്തിയ ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അരുൺ വൈക്കം വലിയകവലയ്ക്ക് സമീപം കാർ വർക്ക്‌ഷോപ്പിലെ മെക്കാനിക്കും ശ്രീശ്യാം അലുമിനിയം ഫാഫ്രിക്കേഷൻ തൊഴിലാളിയുമാണ്. അരുണിന്റെ മാതാവ്: സിജി.സഹോദരങ്ങൾ: അനന്തു, അഖില. ശ്രീശ്യാമിന്റെ മാതാവ്: ശാന്തകുമാരി. ഭാര്യ: ശ്യാമ (ചെമ്മനത്തുകര).സഹോദരൻ ശ്രീശാന്ത് (ദുബായ്). ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

മുണ്ടക്കയത്ത് ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ വേദപഠനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികൾ സഞ്ചരിച്ച ജീപ്പ് റോഡിരികിലെ തെങ്ങിലിടിച്ച് മറിഞ്ഞ് പുഞ്ചവയൽ കൊച്ചുപുരയ്ക്കൽ ജോമോന്റെ മകൾ എസ്തർ (8) മരിച്ചു. ആൻഡ്രിയ (9), ഡോണ (8), ഡിയോൺ (7), സിയ (9), ഡാലിയോൺ (8) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു കുട്ടികൾ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്. മുന്നോലി, അഞ്ഞൂറ്റി നാലുകോളനി പ്രദേശത്തെ എട്ടു കുട്ടികളായിരുന്നു ജീപ്പിലുണ്ടായിരുന്നത്. ജീപ്പ് ഓടിച്ചിരുന്ന പുഞ്ചവയൽ ചതുപ്പ് തടത്തിൽ ജോസുകുട്ടി നിസാര പരിക്കോടെ രക്ഷപ്പെട്ടു.

കർണ്ണാടകയിൽനിന്ന് വരികയായിരുന്ന അയ്യപ്പഭക്തരുടെ ജീപ്പ് കൊണ്ടാട് - ചക്കാമ്പുഴ റോഡിൽ നിന്ന് പ്രധാന റോഡിലേയ്ക്ക് പ്രവേശിച്ചപ്പോൾ പൊലീസ് ബസുമായി കൂട്ടിയിടിച്ച് ആറ് അയ്യപ്പഭക്തർക്കും അഞ്ച്‌ പൊലീസുകാർക്കും പരിക്കേറ്റു. ഇവരെ പാലാ ആശുപത്രിയിൽനിന്ന് മെഡിക്കൽകോളേജിലേയ്ക്ക് കൊണ്ടുപോയ ആംബലുൻസ് ഇടിച്ചാണ് സ്‌കൂട്ടർ യാത്രക്കാരൻ പാലാ അളനാട്ടിൽ താമസിക്കുന്ന വാഴേപ്പറമ്പിൽ ശേഖരൻ (65) മരിച്ചത്. പാലായിൽ ബജിക്കച്ചവടം നടത്തുന്ന ശേഖരൻ തമിഴ്‌നാട്ടിൽ നിന്ന് പാലായിലെത്തിയതാണ്. ഭാര്യ. ഓമന. മക്കൾ: ജയേഷ്, ജയ, രൂപേഷ്, കണ്ണൻ. സംസ്കാരം പിന്നീട് .

. പൊലീസുകാർ രാമപുരം പള്ളിയുടെ കൂദാശാകർമ്മത്തിന്റെ ഭാഗമായി പ്രത്യേക ഡ്യൂട്ടിക്ക്‌ പോവുകയായിരുന്നു.