news

1. സാമ്പത്തിക സംവരണ ബില്ലിന് എതിരെ എസ്.എന്‍.ഡി.പി സുപ്രീംകോടതിയിലേക്ക്. ഏഴ് ദിവസം കൊണ്ട് സാമ്പത്തിക സംവരണ ബില്ല് പാസാക്കിയത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രം എന്ന് വെള്ളാപ്പള്ളി നടേശന്‍. മുന്നാക്ക സംവരണത്തിന് എതിരെ സുപ്രീംകോടതിയെ സമീപിക്കും. ഭരണഘടനയില്‍ അബേദ്കര്‍ എഴുതിയത് സാമ്പത്തിക സംവരണം വേണം എന്ന് അല്ല

2. സംവരണം വേണ്ടത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്. മുന്‍പും ചില സര്‍ക്കാരുകള്‍ ഇത്തരത്തില്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം സുപ്രീംകോടതി തള്ളുകയായിരുന്നു. സാമ്പത്തിക സംവരണം ഇന്ത്യയില്‍ നടക്കാന്‍ പോകുന്നില്ല. എന്‍.എസ്.എസ് ബി.ജെ.പിക്ക് ഒപ്പമായി കഴിഞ്ഞെന്നും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം.

3. അതേസമയം, സാമ്പത്തിക സംവരണം നടപ്പാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് എന്‍.എസ്.എസിന്റെ കത്ത്. സമുദായത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ചതിന് നന്ദി എന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. മോദിയുടെ നേതൃത്വത്തിന് പ്രാര്‍ത്ഥനകള്‍ അറിയിച്ച കത്തില്‍ കോണ്‍ഗ്രസിനും വിമര്‍ശനം. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക സംവരണത്തെ കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിച്ചെങ്കിലും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്ന് സുകുമാരന്‍ നായര്‍

4. മകരവിളക്ക് ദര്‍ശനത്തിന് ഒരുങ്ങിയ ശബരിമലയിലേയ്ക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക്. മകര സംക്രമപൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ സന്നിധാനത്ത് പുരോഗമിക്കുന്നു. നാളെ വൈകിട്ട് 6.15 ഓടെ പൊന്നമ്പല മേട്ടില്‍ മകര ജ്യോതി തെളിയും. മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറും

5. തിരക്ക് കണക്കിലെടുത്ത് നിലയ്ക്കലില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം. സുരക്ഷയ്ക്കായി 2275 പൊലീസുകാരെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നിയോഗിച്ചു. ഒരുക്കളില്‍ ഹൈക്കോടതി മേല്‍നോട്ട സമിതിക്കും സംതൃപ്തി. അതേസമയം, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ 100 കോടിയുടെ അധിക കുറവ്

6. യുവതി പ്രവേശന വിവാദങ്ങള്‍ക്കിടെ നടന്ന അക്രമ സംഭവങ്ങള്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറച്ചെന്ന് കടകംപള്ളി സുരേന്ദ്രന്‍. രാജ്യത്തെ പ്രമുഖ കക്ഷി ശബരിമലയില്‍ കാണിക്ക ഇടരുതെന്ന് ആഹ്വാനം ചെയ്തു. കാണിക്ക സര്‍ക്കാരും സി.പി.എമ്മും എടുക്കുന്നു എന്ന പ്രചരണം വരുമാനത്തെ കാര്യമായി ബാധിച്ചെന്നും ദേവസ്വം മന്ത്രി

7. അശാസ്ത്രീയ ഖനനത്തിന് എതിരായ ആലപ്പാട്ടുകാരുടെ സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. വിവാദത്തിനും സമരത്തിനും യാതൊരു സാഹചര്യവും ഇല്ല. ജനങ്ങള്‍ സഹകരിക്കുന്നത് കൊണ്ടാണ് ഖനനം നടക്കുന്നത്. ഖനനം നിറുത്തിയാല്‍ പിന്നെ തുടങ്ങാന്‍ ആകില്ല. കമ്പനികള്‍ ഖനന മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സമരം പൊതുമേഖലയെ തകര്‍ക്കാന്‍ എന്നും ജയരാജന്‍

8. വ്യവസായമന്ത്രിയുടെ വിശദീകരണം, സമരക്കാരുമായി ചര്‍ച്ച നടത്തുമെന്ന സര്‍ക്കാര്‍ ഉറപ്പിന് പിന്നാലെ. മണല്‍ കടത്തുകാര്‍ സമരത്തിന് പിന്നില്‍ ഉണ്ടോ എന്ന് പരിശോധിക്കും. തീരം കാക്കാന്‍ കടല്‍ ഭിത്തിയുണ്ട്. ഒരു കൊടിയും രണ്ടുപേരും ഉണ്ടെങ്കില്‍ ആര്‍ക്കും സമരം നടത്താമെന്നും ആലപ്പാട് വിഷയത്തില്‍ മന്ത്രിയുടെ പരിഹാസം. ആലപ്പാട് പഞ്ചായത്ത് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് എതിരെ സേവ് ആലപ്പാട് എന്ന പേരില്‍ നടക്കുന്ന അനിശ്ചിത കാല സമരം 74 ദിവസം പിന്നിട്ടു

9. അതിനിടെ ആലപ്പാട് വിഷയത്തിലെ സര്‍ക്കാര്‍ വിശദീകരണം തള്ളി സി.പി.ഐ. സമരം ന്യായമെന്നും സി.പി.ഐ ജനങ്ങള്‍ക്ക് ഒപ്പമെന്നും കാനം രാജേന്ദ്രന്‍. നിയമസഭാ സമിതി റിപ്പോര്‍ട്ട് പരിശോധിച്ച് ന്യായമായ നടപടി സ്വീകരിക്കണമെന്നും പ്രതികരണം. ആലപ്പാട് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടെന്നത് വസ്തുത എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി

10. ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്. സമാന നിലപാടുള്ള പാര്‍ട്ടികളുമായി പിന്തുണ തേടുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ്. തീരുമാനം, തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനായി ലക്നൗവില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍

11. ബി.ജെ.പി വിരുദ്ധ നിലപാടുള്ള പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പില്‍ സഹകരിക്കും. എസ്.പിയും ബി.എസ്.പിയും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് പോരാട്ടം നയിക്കുമെന്നും ഗുലാം നബി ആസാദ്. 2009 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു.പിയില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് 22 സീറ്റ് നേടിയപ്പോള്‍ 2014 ല്‍ ജയം രണ്ടു സീറ്റില്‍ ഒതുങ്ങി

12. യു.പിയില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്.പി-ബി.എസ്.പി സഖ്യം വീണ്ടും രൂപപ്പെട്ടത് മായാവതിയും അഖിലേഷും ഇന്നലെ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍. സോണിയയുടേയും രാഹുലിന്റേയും സീറ്റുകള്‍ ഒഴിച്ചിട്ട സഖ്യം 38 സീറ്റുകളില്‍ വീതം മത്സരിക്കും. അതിനിടെ, എസ്.പി-ബി.എസ്.പി സഖ്യത്തില്‍ വിയോജിപ്പുമായി മുലായത്തിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവ്

13. അലോക് വര്‍മയ്ക്ക് എതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍. മോയിന്‍ ഖുറേശഷി കേസില്‍ അലോക് വര്‍മയെ ചോദ്യം ചെയ്യേണ്ടത് ഉണ്ടെന്ന് സി.വി.സി. പുതിയ നീക്കം, അലോകിന് എതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ജസ്റ്റിസ് എ.കെ പട്നായക് അറിയിച്ചതിന് പിന്നാലെ

14. ഇത് സംബന്ധിച്ച് കെ.വി ചൗധരി അധ്യക്ഷനായ കമ്മിഷന്‍ കേന്ദ്രത്തിന് കത്ത് നല്‍കും. സി.വി.സി അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നത് രഹസ്യ അന്വേഷണ ഏജന്‍സിയായ റോ കൈമാറിയ നാല് ടെലിഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.