makarajyothi-

ശബരിമല: ഭക്തലക്ഷങ്ങൾക്ക് ദർശനപുണ്യമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. സന്നിധാനത്തും പമ്പയിലുമായി ലക്ഷക്കണക്കിന് അയ്യപ്പൻമാരാണ് മകരജ്യോതി ദർശനത്തിനായി കാത്തിരുന്നത്. ശ്രീകോവിലിൽ അയ്യപ്പന് ദീപാരാധന നടക്കുമ്പോൾ കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു തുടർന്ന് രണ്ടുതവണ കൂടി ജ്യോതി തെളിഞ്ഞു. ലക്ഷക്കണക്കിന് ഭക്തരുടെ കണ്‌ഠത്തിൽ നിന്ന് ശരണമന്ത്രങ്ങൾ മുഴങ്ങി.

വൈകിട്ട് അഞ്ചു മണിയോടെ ശരംകുത്തിയിൽ എത്തിയ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോർഡ് അധികൃതർ ചേർന്ന് സ്വീകരിച്ചു. അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ചേർന്ന് സ്വീകരിച്ചു തുടർന്ന് സന്നിധാനത്തിലെത്തിയ തിരുവാഭരണഘോഷയാത്രയെ പതിനെട്ടാംപടിക്ക് മുകളിൽ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെയും നേതൃത്വത്തിൽ സ്വീകരിച്ചു. തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി വാസുദേവൻ നമ്പൂതിരിയും ചേർന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങി. തു ടർന്ന് തിരുവാഭരണങ്ഹൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി.

മകരജ്യോതി ദർശനത്തിന് എട്ട് സ്ഥലങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മകരജ്യോതി ദർശനം കഴിഞ്ഞ് രാത്രിയോടെ ഭക്തർ മലയിറങ്ങും. ഭക്തജനത്തിരക്കുമൂലം നിലയ്ക്കൽ ബേസ് ക്യാമ്പ് നിറഞ്ഞുകവിഞ്ഞ നിലയിലാണ്. എണ്ണായിരത്തോളം വാഹനങ്ങളിലാണ് ഭക്തർ എത്തിയത്.

മകരസംക്രമസമയമായ തിങ്കളാഴ്ച രാത്രി 7.52-നാണ് സംക്രമപൂജയും അഭിഷേകവും.