കുട്ടനാട്: രാവിലെ ആട്ടോറിക്ഷയിൽ കയറിപ്പോയ യുവതി തിരിച്ചെത്താൻ രാത്രിയായതിനെ തുടർന്ന് അന്വേഷിക്കാൻ ആട്ടോ ഡ്രൈവറുടെ വീട്ടിലെത്തിയ സഹോദരനും സുഹൃത്തും, ഏഴുമാസം ഗർഭിണിയായ ഭാര്യയ്ക്കു മുന്നിലിട്ട് ഡ്രൈവറെ കുത്തിക്കൊന്നു. തലവടി കളങ്ങര അമ്പ്രയിൽ പുത്തൻപറമ്പിൽ അനിലാണ് (40) കൊല്ലപ്പെട്ടത്. യുവതിയുടെ സഹോദരൻ തലവടി സ്വദേശി കെവിൻ (19), സുഹൃത്ത് അമൽ (അപ്പു-22) എന്നിവരെ എടത്വ എസ്.ഐ ക്രിസ്റ്റിൽ രാജിന്റെ നേതൃത്വത്തിൽ പിടികൂടി. ഞായറാഴ്ച രാത്രി 12.30നായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ അമ്മായിക്കൊപ്പം 20 വയസുള്ള യുവതി ഞായറാഴ്ച രാവിലെ എട്ടരയോടെ അനിലിന്റെ ആട്ടോറിക്ഷയിൽ കയറിപ്പോയി. വീട്ടിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരമേ ആശുപത്രിയിലേക്കുള്ളൂ. അമ്മായിയെ ആശുപത്രിയിൽ നിറുത്തിയശേഷം ആട്ടോറിക്ഷയിൽ മടങ്ങിയ യുവതി രാത്രി പത്തരയോടെയാണ് വീട്ടിലെത്തിയത്. ഇതോടെയാണ് സഹോദരനും സുഹൃത്തും അനിലിനെ തിരക്കിയെത്തിയത്. യുവതിയെ രാവിലെ തന്നെ അമ്പ്രയിൽ പാലത്തിൽ ഇറക്കിയെന്ന് അനിൽ പറഞ്ഞെങ്കിലും ഇരുവരും വിശ്വസിച്ചില്ല. വാക്കേറ്റവും സംഘർഷവുമായി.
അമൽ കൈയിൽ കരുതിയിരുന്ന കത്തികൊണ്ടു കുത്തുകയായിരുന്നു. തുടർന്ന് കെവിനും അനിലിനെ കുത്തി പരിക്കേൽപ്പിച്ചു. നിലവിളികേട്ട് വീട്ടിൽ നിന്നിറങ്ങിവന്ന ഭാര്യ സന്ധ്യ തടസം പിടിക്കാൻ ശ്രമിച്ചു.സന്ധ്യയ്ക്കും സാരമായി പരിക്കേറ്റു. അനിലിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരണം സംഭവിച്ചു. ശരീരത്തിൽ നിരവധി കുത്തേറ്രിരുന്നു.
ഒളിവിൽപ്പോയ കെവിനെ ചെങ്ങന്നൂരിൽ നിന്നും അമലിനെ കുന്തിരിക്കൽ സ്കൂളിന് സമീപത്തുനിന്നും ഇന്നലെ വൈകിട്ടോടെയാണ് പിടികൂടിയത്. ആലപ്പുഴയിൽ നിന്ന് ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും എത്തി വിശദമായ പരിശോധന നടത്തി.