pinarayi

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ഹർജിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ലോകായുക്ത നോട്ടീസ് അയച്ചു.മുൻ കേരള സർവകലാശാല ജീവനക്കാരൻ ആർ.എസ്.ശശികുമാറിന്റെ പരാതി ഫയലിൽ സ്വീകരിച്ച് ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ലോകായുക്ത ഫുൾബെഞ്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം 17പേർക്ക് നോട്ടീസ് അയച്ചത്. അടുത്തമാസം 15ന് ഹാജരാകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയൻ, ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ.രാമചന്ദ്രൻ നായർ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയപ്പോൾ അപകടത്തിൽ മരിച്ച പൊലീസുകാരൻ എന്നിവരുടെ കുടുംബത്തിന് അപേക്ഷ പോലുമില്ലാതെ ദുരിതാശ്വാസനിധിയിൽ നിന്നു ലക്ഷങ്ങൾ അനുവദിച്ചുവെന്നാണ് പരാതി. മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്താതെയായിരുന്നു തീരുമാനം. മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാത്തതിനാൽ വി.എസ്.സുനിൽ കുമാറിനെയും അക്കാലത്തു മന്ത്രിമാരല്ലായിരുന്നതിനാൽ ഇ.പി.ജയരാജനെയും എ.കെ.ശശീന്ദ്രനെയും ഒഴിവാക്കിയാണ് ഹർജി.

ദുരിതാശ്വാസനിധി മുഖ്യമന്ത്രിയുടെ സ്വകാര്യ സ്വത്ത് അല്ലാത്തതിനാൽ ചട്ടപ്രകാരമേ വിനിയോഗിക്കാൻ പാടുള്ളുവെന്നു ഹർജിക്കാരനുവേണ്ടി ഹാജരായ ജോർജ് പൂന്തോട്ടം ബോധിപ്പിച്ചു. ബജറ്റിൽ അനുവദിച്ച തുക സർക്കാരിന്റെ ഇഷ്ടാനുസരണം വിനിയോഗിക്കാമെന്നു ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ വാദിച്ചു.

ഹർജി ഫയലിൽ സ്വീകരിക്കുന്നതിനെക്കുറിച്ചു ലോകായുക്തയും ഉപലോകായുക്തയും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. തുടർന്നാണ് ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ഉപലോകായുക്തമാരായ കെ.പി.ബാലചന്ദ്രൻ, എ.കെ.ബഷിർ എന്നിവരടങ്ങിയ ഫുൾ ബെഞ്ചിനു വിട്ടത്. ഫെബ്രുവരി 15ന് കേസ് പരിഗണിക്കും.