ലീഡർ കരുണാകരനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രേംനസീറിന്റെ മകൻ ഷാനവാസ് രംഗത്ത്. വർഷങ്ങൾക്ക് മുമ്പ് താൽപര്യമില്ലാതിരുന്നിട്ടു കൂടി നസീറിന് കോൺഗ്രസിനുവേണ്ടി പ്രചരണ രംഗത്തിറങ്ങേണ്ടി വന്നത് ചില ഭീഷണികൊണ്ടാണെന്ന് പറയുകയാണ് ഷാനവാസ്. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ദിരാഗാന്ധിയുടെ താൽപര്യ പ്രകാരം ലീഡർ കരുണാകരന്റെ നേതൃത്വത്തിലാണ് അന്ന് കരുക്കൾ നീങ്ങിയതെന്ന് ഷാനവാസ് വെളിപ്പെടുത്തി.
'അദ്ദേഹത്തിന്റെ പൊസിഷനിൽ നമ്മളാണെങ്കിലും പോയെ പറ്റുമായിരുന്നുള്ളു. കാരണം വിളി വന്നത് ഇന്ദിരാഗാന്ധിയിൽ നിന്നായിരുന്നു. മസ്‌റ്റാണ് ഇറങ്ങണമെന്ന് അവർ നിർബന്ധിച്ചു. എന്നാൽ വേറൊരു ഗ്യാംങും പുള്ളിയെ പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിന്നു തന്നാൽ മതി ഫിനാൻസൊക്കെ ഞങ്ങൾ ചെയ്‌തുകൊള്ളാമെന്നായിരുന്നു ഓഫർ. വളരെ ഡിപ്ലോമാറ്റിക്കായിട്ടുള്ള ആൻസേഴ്‌സായിരുന്നു ഫാദർ അതിന് നൽകിയത്.
ലീഡർ പറഞ്ഞത് വഴി ഇന്ദിരാഗാന്ധി വീട്ടിൽ വിളിച്ചു. ഒരു കുടുക്കിലും അവർ കുടുക്കി. ഒരു ഇൻകം ടാക്‌സ് റെയ്‌ഡൊക്കെ ഇട്ട് വിരട്ടിതന്നു. അവർ ചെറുതായിട്ടൊന്ന് കളിച്ചതാണ്. ഇത്രയും വർഷം അഭിനയിച്ചിട്ടും ഒരു റെയിഡും ഇല്ലായിരുന്നു.പർപസ്‌ലി ആ ടൈമിലൊരു റെയിഡ്. ഇതൊക്കെ ചെയ്‌തെങ്കിലും പുള്ളി അതിലൊന്നും വീണില്ല. എവിടെ നിന്നും മത്സരിക്കാം, സെലക്‌ട് ചെയ്‌താൽ മതി എന്നായിരുന്നു അവർ പറഞ്ഞത്. അദ്ദേഹം നോ പറഞ്ഞു. നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാം പ്രസംഗിക്കാം എന്നാൽ മത്സരിക്കാനില്ല'.