മലപ്പുറം: ശബരിമല ദർശനം നടത്തി വീട്ടിൽ തിരിച്ചെത്തിയ കനകദുർഗയെ ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് മർദ്ദിച്ചതായുള്ള പരാതി കളവാണെന്ന് യുവമോർച്ച വീഡിയോയിൽ ആരോപിക്കുന്നു. ഇന്ന് പുലർച്ചയോടെ വീട്ടിലെത്തിയ കനക ദുർഗയാണ് പ്രായമായ ഭർത്താവിന്റെ മാതാവായ സുമതിയെ മർദ്ദിച്ചത്. മർദ്ദനമേറ്റ ഇവർ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അയ്യപ്പ ഭക്തയാണ് സുമതി എന്നും എതിർപ്പുകൾ മറികടന്ന് വീട്ടിൽ കയറാനായിട്ടാണ് കനക ദുർഗ കള്ളക്കേസ് നൽകിയിരിക്കുന്നതെന്നും യുവമോർച്ച ആരോപിക്കുന്നു. പൊലീസിനെ സാക്ഷിയാക്കിയാണ് വൃദ്ധയെ മർദ്ദിച്ചതെന്ന് ആരോപിക്കുന്ന യുവമോർച്ച പ്രവർത്തകർ നിയമപരമായ എല്ലാ സഹായവും സുമതിക്ക് നൽകുമെന്നും അറിയിച്ചു.
യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം ജനുവരി രണ്ടിനാണ് കനകദുർഗയും ബിന്ദുവും ശബരിമലയിൽ ദർശനം നടത്തിയത്. മഫ്തിയിലുള്ള പൊലീസിന്റെ അകമ്പടിയിൽ കറുത്ത വസ്ത്രം ധരിച്ച്, ഇരുമുടിക്കെട്ടില്ലാതെ, മുഖംമറച്ചാണ് ഇവർ മലകയറിയത്. പമ്പയിൽ നിന്ന് സന്നിധാനത്തെ ആശുപത്രിയിലേയ്ക്കുള്ള ആംബുലൻസിലാണ് ഇവരെ എത്തിച്ചതെന്നും വിവരമുണ്ട്. നിലയ്ക്കലിൽ നിന്ന് മടങ്ങിയ വഴിയിലും ഇവർക്ക് സുരക്ഷ നൽകി. ശബരിമലയിലേക്കുള്ള യാത്രയിൽ ആരും ഇവരെ തിരിച്ചറിഞ്ഞില്ല. ഒരിടത്തും പ്രതിഷേധവും നേരിടേണ്ടിവന്നില്ല. അതേസമയം, യുവതീ പ്രവേശം ആചാരലംഘനമായി കണക്കാക്കി ശുദ്ധിക്രിയകൾ സന്നിധാനത്ത് നടത്തിയിരുന്നു.
മുമ്പ് ബിന്ദുവും സുഹൃത്ത് കനകദുർഗയും കഴിഞ്ഞ ഡിസംബർ 24ന് ശബരിമല ദർശനത്തിന് വന്നിരുന്നു. അന്ന് മരക്കൂട്ടം കടന്ന് സന്നിധാനത്തിന് അടുത്ത് ചന്ദ്രാനന്ദൻ റോഡുവരെ എത്തിയെങ്കിലും കനത്ത പ്രതിഷേധം കാരണം പൊലീസ് നിർബന്ധിച്ച് മലയിറക്കുകയായിരുന്നു. വീണ്ടും ശബരിമലയിലേക്ക് വരുമെന്ന് അന്ന് കനകദുർഗ പറഞ്ഞിരുന്നു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചുവെന്ന വാർത്ത പുറത്തറിഞ്ഞതോടെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധവും അക്രമവും നടന്നിരുന്നു.