news

1. എല്‍.ഡി.എഫ് സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് ലജ്ജാകരം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്രയും കടുത്ത നിലപാട് എല്‍.ഡി.എഫ് എടുക്കും എന്ന് കരുതിയില്ല. രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും പിണറായി സര്‍ക്കാര്‍ മാനിക്കുന്നില്ലെന്നും മോദി. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്. പാര്‍ലമെന്റിലും പത്തനംതിട്ടയിലും രണ്ട് കാര്യങ്ങളാണ് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. കേരളത്തില്‍ സംസ്‌കാരത്തിന് ഒപ്പം നില്‍ക്കുന്ന പാര്‍ട്ടി ബി.ജെ.പി മാത്രം എന്നും മോദി കൊല്ലത്ത് ബി.ജെ.പിയുടെ പൊതുയോഗത്തില്‍.

2. പ്രധാനമന്ത്രി ബി.ജെ.പിയുടെ പൊതുയോഗത്തിന് എത്തിയത് കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിച്ച ശേഷം. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്, നാലര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച്. ബൈപ്പാസ് പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ എന്ന് പ്രധാനമന്ത്രി. സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം അടിസ്ഥാന സൗകര്യ വികസനത്തിനായി ചെയ്യുന്നത് വലിയ കാര്യങ്ങള്‍. അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി എന്നും പ്രധാനമന്ത്രി.

3. അതേസമയം ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസംഗത്തിനിടെ നാമജപ പ്രതിഷേധം നടത്തിയവരോട് യോഗം അലങ്കോലം ആക്കരുത് എന്ന് മുഖ്യന്‍. വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ നടക്കുന്ന എന്ന ആക്ഷേപം മാറ്റാനായി. ഗെയ്ല്‍ പദ്ധതിയില്‍ കേരളം കേന്ദ്രത്തിന് നല്‍കിയ വാക്ക് പാലിച്ചു. കോവളം- കോട്ടപ്പുറം ജലപാത 2020 ഓടെ പൂര്‍ത്തിയാക്കും. വികസന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും എന്നും പിണറായി വിജയന്‍

4. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. സര്‍ക്കാരിന് രഹസ്യ അജണ്ട ഇല്ല. ബിന്ദുവും കനക ദുര്‍ഗയും വന്നത് കോടതി വിധിയുടെ അടിസ്ഥാനത്തില്‍. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്നും കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം

5. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ ഈ മാസം 22 ന് പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെ ആണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. യുവതീ പ്രവേശനം പരിഗണിച്ച ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധി കഴിഞ്ഞ് തിരിച്ച് എത്തിയ ശേഷം മാത്രമേ കേസില്‍ വാദം കേള്‍ക്കുകയുള്ളൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കുക ആയിരുന്നു

6. യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അമ്പതോളം റിവ്യൂ ഹര്‍ജികളും അഞ്ച് റിട്ട് ഹര്‍ജികളും മറ്റ് കോടതി അലക്ഷ്യ ഹര്‍ജികളുമാണ് സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. യുവതീ പ്രവേശന വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ച് തന്നെയാവും ഹര്‍ജികള്‍ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്രയ്ക്ക് പകരം നിലവിലെ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയും ബെഞ്ചിലുണ്ടെന്ന മാറ്റം മാത്രമേയുള്ളൂ. ഹര്‍ജി പരിഗണിക്കുന്നത് നീട്ടിയതില്‍ ആശങ്ക ഇല്ലെന്ന് ദേവസ്വം ബോര്‍ഡും വ്യക്തമാക്കി

7. ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിലെ പ്രതികളായ ആറ് എന്‍.ജി.ഒ യൂണിയന്‍ നേതാക്കളെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ കോടതി പ്രതികളെ റിമാന്‍ഡ് ചെയത് 14 ദിവസത്തേക്ക്. കേസിലെ പ്രതികളായ ആറ് എന്‍.ജി.ഒ യൂണിയന്‍ നേതാക്കളും കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി ഇരുന്നു

8. ട്രഷറി ഡയറക്രേ്ടറ്റിലെ ശ്രീവത്സന്‍, സിവില്‍ സപ്‌ളൈസ് ഉദ്യോഗസ്ഥന്‍ അനില്‍ കുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ ബിജു രാജ്, വിനു കുമാര്‍, എന്‍.ജി.ഒ യൂണിയന്‍ നേതാവ് സുരേഷ് ബാബു, സുരേഷ് എന്നിവരാണ് കീഴടങ്ങിയത്. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം ആയിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലെ എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് 15 അംഗ സംഘം ആക്രമിച്ചത്

9. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. സ്വതന്ത്ര എം.എല്‍.എമാരായ ആര്‍. ശങ്കറും എച്ച്. നാഗേഷും കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുംബയില്‍ തുടരുക ആണ്. സംസ്ഥാനത്ത് ബി.ജെ.പി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന ്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. പ്രശ്നപരിഹാരത്തിന് ബംഗളൂരുവില്‍ എത്തിയ കെ.സി വേണുഗോപാല്‍ നേതാക്കളുമായി ചര്‍ച്ച നടത്തി

10. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണി ഇല്ല. രണ്ട് എം.എല്‍.എമാരുടെ പിന്മാറ്റം സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കില്ല എന്നും പ്രതികരണം. ബി.ജെ.പി അധികാരവും പണവും ഉപയോഗിച്ച് എം.എല്‍.എമാരെ സ്വാധീനിക്കുന്നതായി ഉപമുഖ്യമന്ത്രി ജി. പരമേശ്വര. മുംബയില്‍ തങ്ങുന്ന എം.എല്‍.എമാരെ തിരികെ എത്തിക്കാന്‍ തീവ്ര ശ്രമം. ഏഴ് എം.എല്‍.എമാരെ കൂടി ബി.ജെ.പി പാളയത്തില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്

11. നിലവില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് 120 എം.എല്‍.എമാരുടെ പിന്തുണ ആണ് ഉണ്ടായിരുന്നത്. രണ്ടുപേര്‍ പിന്തുണ പിന്‍വലിച്ചതോടെ ഇത് 118 ആയി. 224 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 അംഗങ്ങളുടെ പിന്തുണ. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യം സര്‍ക്കാരിന് ഇല്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി

12. മകര വിളക്ക് കാലത്ത് ശബരിമലയില്‍ പോകണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എന്നാല്‍ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയെ സുരേന്ദ്രന് സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ശബരിമലയില്‍ അതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട കേസിലടക്കം അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്.