karnataka

ബംഗളുരു: തങ്ങളുടെ മൂന്നു എം.എൽ.എമാരെ ബി.ജെ.പി റാഞ്ചിയാൽ അവരുടെ ആറു എം.എൽ.എമാരെ തങ്ങളുടെ പാളയത്തിൽ എത്തിക്കുമെന്ന് കോൺഗ്രസ്. രണ്ട് സ്വതന്ത്ര എം.എൽ.എമാർ പിന്തുണ പിൻവലിച്ചാൽ കർണാടക സർക്കാരിന് ഒന്നും സംഭവിക്കില്ലെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

ബി.ജെ.പിയുടെ നീക്കത്തിൽ ഒട്ടും ഭയമില്ല. അവർക്ക് ഇപ്പോഴും സർക്കാർ രൂപീകരിക്കണമെങ്കിൽ 14-15 എം.എൽ.എമാരുടെ പിന്തുണ ആവശ്യമാണ്. ഇപ്പോഴും സ്വതന്ത്രരൊഴിച്ച് 117 എം.എൽ.എമാർ ഞങ്ങളുടെ കൂടെയുണ്ടെന്നും ബി.ജെ.പിക്ക് 104 എം.എൽ.എമാരാണുള്ളതെന്നും കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദേശീയ ചാനൽ റിപ്പോർട്ട് ചെയ്തു.

കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നീക്കം ശക്തമാക്കിയതോടെ രണ്ട് സ്വതന്ത്ര എം.എൽ.എമാർ കുമാരസ്വാമി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. എം.എൽ.എമാരായ എച്ച്. നാഗേഷ്, ആർ.ശങ്കർ എന്നിവരാണ് പിന്തുണ പിൻവലിച്ചത്.

മുംബയിലെ ഹോട്ടലിൽ കഴിയുന്ന ഇരുവരും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. കുമാരസ്വാമി മന്ത്രിസഭയിൽ അംഗമായിരുന്ന ശങ്കറിന് മന്ത്രിസഭാ പുനഃസംഘടനയിൽ സ്ഥാനം നഷ്ടപ്പെട്ടിരുന്നു.