തിരുവനന്തപുരം: അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയനുകൾ വ്യക്തമാക്കി. അതേസമയം, സമരം നീട്ടിവച്ചുകൂടെയെന്നും, നിയമപരമായ പരിഹാരങ്ങളുള്ളപ്പോൾ എന്തിനാണ് മറ്റ് മാർഗങ്ങൾ തേടുന്നതെന്നും ഹെെക്കോടതി ചോദിച്ചിരുന്നു. നിയമപരമായ അവസരം ലഭിക്കുമ്പോൾ, നിയമവിരുദ്ധമായി സമരത്തിന് പോകുന്നത് തെറ്റാണെന്നും കോടതി പറഞ്ഞു. സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. കേസ് ഉച്ചയ്‌ക്ക് 1.45ന് വീണ്ടും പരിഗണിക്കും.
എന്നാൽ, ഇന്ന് അർദ്ധരാത്രി മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. ശമ്പള പരിഷ്കരണ റിപ്പോർട്ട് ഗതാഗത സെക്രട്ടറിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് എം.ഡി ചർച്ചയിൽ നിലപാട് സ്വീകരിച്ചത്. അതേസമയം, റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് സെക്രട്ടറി അറിയിച്ചത്. കെ.എസ്.ആർ.ടി.സിയെ തകർക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും യൂണിയൻ പ്രതിനിധികൾ ആരോപിച്ചു.
നേരത്തെ,കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ.തച്ചങ്കരി യൂണിയൻ ഭാരവാഹികളുമായി ചർച്ച നടത്തിയിരുന്നു. സമരത്തിലുള്ള യൂണിയനുകളുടെ പല ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുള്ളതാണ്. സമരത്തിൽ നിന്ന് പിൻമാറിയിട്ടില്ലെങ്കിൽ സർക്കാരുമായി ആലോചിച്ച് ഭാവിനടപടികളുമായി മുന്നോട്ടുപോവുമെന്നും തച്ചങ്കരി മുന്നറിയിപ്പ് നൽകിയിരുന്നു.