kaumudy-news-headlines

1. പണിമുടക്ക് പിന്‍വലിക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി തൊഴിലാളി യൂണിയനുകള്‍. തൊഴിലാളി യൂണിയനുകളും സി.എം.ഡിയുമായി നടത്തിയ ചര്‍ച്ച പരാജയം. സമരത്തിന് എതിരെ ഹൈക്കോടതിയും. സമരം നീട്ടി വച്ചുകൂടെ എന്ന് ചോദ്യം. നിയമപരമായ പരിഹാരങ്ങള്‍ ഉള്ളപ്പോള്‍ എന്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടണം. ചര്‍ച്ചയിലൂടെ പരിഹരിക്കുകയല്ലേ ശ്രമിക്കേണ്ടതെന്നും ഹൈക്കോടതിയുടെ ചോദിച്ചു.

2. സമരത്തില്‍ നിന്ന് ജീവനക്കാര്‍ പിന്മാറണം എന്ന് ചര്‍ച്ചയില്‍ എം.ഡി ടോമിന്‍ തച്ചങ്കരി ആവശ്യപ്പെട്ടു എങ്കിലും യൂണിയനുകള്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുക ആയിരുന്നു. എം. പാനലുകാരെ ഘട്ടം ഘട്ടമായി ഉള്‍ക്കൊള്ളന്‍ ആണ് സര്‍ക്കാരിന്റെ ആഗ്രഹം. സിംഗിള്‍ ഡ്യൂട്ടി പാറ്റേണുമായി ബന്ധപ്പെട്ട് ഗതാഗത സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്നിട്ടില്ല. ശമ്പള പരിഷ്‌കാരം തീരുമാനിക്കേണ്ടത് സര്‍ക്കാര്‍. ആവശ്യങ്ങളില്‍ ചര്‍ച്ച നടത്തി യോഗങ്ങളില്‍ തീരുമാനം എടുക്കണം

3. കെ.എസ്.ആര്‍.ടി.സി മാറ്റത്തിന്റെ പാതയില്‍. ഒരു ദിവസം ഒരു കോടി വരുമാനം ഉണ്ടാക്കുന്ന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വരുമാനം കൂട്ടിയ ശേഷം ശമ്പളം കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ ഒരു പണിമുടക്ക് താങ്ങാനുള്ള ശേഷി കെ.എസ്.ആര്‍.ടി.സിയ്ക്ക് ഇല്ല എന്നും തച്ചങ്കരി. ചര്‍ച്ച പരാജയപ്പെട്ടത്തോടെ സംയുക്ത ട്രേഡ് യൂണിയന്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, പിരിച്ചുവിട്ട എം പാനലുകാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്

4. ശബരിമലയില്‍ ദര്‍ശനത്തിന് എത്തി പൊലീസ് തിരിച്ച് ഇറക്കിയ യുവതികള്‍ നിരാഹാരത്തില്‍. കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിശാന്ത്, ഷാനില സജീഷ് എന്നിവര്‍ നിരാഹാര സമരം ആരംഭിച്ചത്, പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച്. ദര്‍ശനത്തിന് എത്തിയ തങ്ങളെ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുക ആയിരുന്നു. ദര്‍ശനം നടത്താന്‍ ആയാണ് എത്തിയത്. പൊലീസ് സംരക്ഷണം നല്‍കാം എന്ന് അറിയിച്ചിരുന്നു

5. തങ്ങള്‍ക്ക് എതിരെ ആദ്യം സമരം നടത്തിയത് അഞ്ചുപേര്‍ മാത്രമാണ്. അത് കൂടാനുള്ള സാഹചര്യം ഉണ്ടാക്കിയത് പൊലീസ് ആണ്. ശബരിമലയില്‍ ദര്‍ശനം നടത്താതെ മാല അഴിക്കാനോ വ്രതം അവസാനിപ്പിക്കാനോ തയ്യാറല്ലെന്നും യുവതികള്‍. ആചാരം സംരക്ഷിക്കുന്നവര്‍ മാല അഴിക്കേണ്ട ആചാരം എന്താണെന്ന് പറയണം എന്ന് രേഷ്മ നിഷാന്ത്. അവര്‍ പറയുന്ന ആചാരത്തിന് തയ്യാറെന്നും കൂട്ടിച്ചേര്‍ക്കല്‍

6. കണ്ണൂര്‍, കോഴിക്കോട് മേഖലയില്‍ നിന്നുള്ള എട്ടുപേരുടെ സംഘമാണ് മലകയറാന്‍ എത്തിയത്. യുവതികളെയും കൂടെയുള്ള പുരുഷന്‍മാരെയും പുലര്‍ച്ചെ നാലരയോടെ നീലിമലയില്‍ വച്ചാണ് പ്രതിഷേധക്കാര്‍ ശരണം വിളിച്ച് തടഞ്ഞത്. പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ ഇവരെ പൊലീസ് അനുനയിപ്പിച്ച് തിരിച്ചയക്കാന്‍ ശ്രമിച്ചു. ആവശ്യത്തിന് സുരക്ഷ നല്‍കാനോ ദര്‍ശനത്തിന് യുവതികള്‍ക്ക് വഴിയൊരുക്കാനോ പൊലീസ് തയാറായില്ല. കൂടുതല്‍ പൊലീസ് രംഗത്തെത്തി യുവതികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ദര്‍ശനം നടത്തിയേ മടങ്ങു എന്നായിരുന്നു യുവതികളുടെ നിലപാട്. നിരോധനാജ്ഞ പിന്‍വലിച്ചതിനാല്‍ ആളുകള്‍ അതിവേഗം കൂട്ടംകൂടുകയും ചെയ്തതോടെ പൊലീസ് പ്രത്യേക വാഹനത്തില്‍ ഇവരെ പമ്പയിലേക്ക് മാറ്റുകയായിരുന്നു

7. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി ദേവസ്വം കടകംപള്ളി സുരേന്ദ്രന്‍. ഇന്ത്യയുടെ പൈതൃകം തകര്‍ക്കാന്‍ ശ്രമിക്കുന്നത് നരേന്ദ്ര മോദി എന്ന് പ്രഖ്യാപനം. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച യുവതികളെ തിരിച്ചിറക്കിയതുമായി ബന്ധപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ആയിരുന്നു മന്ത്രിയുടെ വിമര്‍ശം. മോദിക്ക് മറുപടി പറയാന്‍ താന്‍ ആളല്ല

8. എന്ത് ഉദ്ദേശ്യത്തില്‍ ആണ് ഇന്നലെ മോദി കേരളത്തില്‍ എത്തിയത് എന്ന് എല്ലാവര്‍ക്കും അറിയാം. കേവലം രാഷ്ട്രീയ പ്രചരണത്തിന് ആണ് ഉദ്ഘാടന വേദി അദ്ദേഹം ഉപയോഗിച്ചത് എന്നും കടകംപള്ളി. സ്ത്രീകളെ ശബരിമലയില്‍ തടഞ്ഞത് പ്രാകൃത നടപടി. പൊലീസ് സംയമനത്തോടെ പെരുമാറി. അക്രമികളുടെ പേക്കൂത്തിന് പൊലീസ് നിന്നുകൊടുത്തില്ലെന്നും മന്ത്രി

9. ബ്രിട്ടണ്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. ബ്രക്സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. 230 വോട്ടുകള്‍ക്കാണ് ബ്രെക്സിറ്റ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടത്. 202 എം.പിമാര്‍ മാത്രമാണ് കരാറിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 432 എം.പിമാര്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തു. വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍

10. 2016 ജൂണ്‍ 23നാണ് യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് സംബന്ധിച്ച് ബ്രിട്ടനില്‍ ഹിത പരിശോധന നടന്നത്. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ അനുകൂലിച്ച് 51.9 ശതമാനവും എതിര്‍ത്ത് 48.1 ശതമാനവും വോട്ട് ചെയ്തു. 2017 മാര്‍ച്ചില്‍ മേ സര്‍ക്കാര്‍ ബ്രെക്സിറ്റ് കരാര്‍ നടപടികളിലേക്ക് നീങ്ങി. 19 മാസത്തെ ചര്‍ച്ചക്കൊടുവിലാണ് കരാര്‍ തയ്യാറായത്. പാര്‍ലമെന്റില്‍ പരാജയപ്പെട്ടതോടെ തെരേസ മേ പരിഷ്‌കരിച്ച കരാര്‍ അവതരിപ്പിക്കുമോ അതോ വിശ്വാസ വോട്ടെടുപ്പ് നേരിടുമോ എന്ന് വ്യക്തമായിട്ടില്ല

11. കര്‍ണാടകയില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ഒരു എം.എല്‍.എ കൂടി ബി.ജെ.പി ക്യാമ്പില്‍. ഇന്ന് പുലര്‍ച്ചെയോടെ മുംബയിലെ ഹോട്ടലില്‍ എത്തിയത്, കോണ്‍ഗ്രസ് എം.എല്‍.എ പ്രതാപ് ഗൗഢ. നിലവില്‍ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുംബയില്‍ ഉള്ളതായി വിവരം. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസും

12. ആഭ്യന്തരമന്ത്രി എം.ബി പാട്ടീല്‍ നേതാക്കളുമായി മുംബയില്‍ എത്തി കൂടിക്കാഴ്ച നടത്തും. അതേസമയം, കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരെ ഇന്ന് ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റും എന്ന് വിവരം. മുഴുവന്‍ എം.എല്‍.എമാര്‍ക്കും ബംഗളൂരുവില്‍ എത്താന്‍ നിര്‍ദ്ദേശം. എം.എല്‍.എമാരെ നിരീക്ഷിക്കാന്‍ മൂന്ന് മന്ത്രിമാരെ ജെ.ഡി.എസ് നിയോഗിച്ചിട്ടുണ്ട്

13. നിലവില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് 120 എം.എല്‍.എമാരുടെ പിന്തുണ ആണ് ഉണ്ടായിരുന്നത്. രണ്ടുപേര്‍ പരസ്യമായി പിന്തുണ പിന്‍വലിച്ചതും ഒരാള്‍ ബംഗളൂരൂവില്‍ എത്തിയതും കണക്കില്‍ എടുത്ത് ഇത് 117 ആയി. 224 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 അംഗങ്ങളുടെ പിന്തുണ. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യം സര്‍ക്കാരിന് ഇല്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി