kanaga-durga

മലപ്പുറം: ശബരിമല ദർശനം നടത്തിയ ശേഷം വീട്ടിൽ തിരിച്ചെത്തിയ കനകദുർഗ ഭർതൃമാതാവിനെ മർദ്ദിച്ചുവെന്ന പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. ഭർത്താവിന്റെ അമ്മ സുമതി നൽകിയ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കനകദുർഗയെ മർദ്ദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സുമതിക്കെതിരെയും കേസെടുത്തിരുന്നു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനം നടത്തിയ കനകദുർഗ ഇന്നലെയാണ് വീട്ടിൽ തിരിച്ചെത്തിയത്. വീട്ടിൽ തിരിച്ചെത്തിയ കനകദുർഗയെ ഭർത്താവിന്റെ അമ്മയും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചിരുന്നു. തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ കനകദുർഗ മർദ്ദിച്ചെന്ന് ആരോപിച്ച് ഭർത്താവിന്റെ അമ്മ സുമതിയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കനകദുർഗയുടെ സുരക്ഷയുടെ ഭാഗമായി നാലു പൊലീസുകാർ വീടിനു പുറത്ത് ഡ്യൂട്ടിയിലുള്ളപ്പോഴാണ് സംഭവം. പെരിന്തൽമണ്ണ ആനമങ്ങാട് സപ്ലൈകോ മാനേജർ ഇൻചാർജ്ജായ കനകദുർഗയുടെ അവധി ഇന്നലെ അവസാനിക്കുന്നതിനാലാണ് വീട്ടിലെത്തിയത്. സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധിയെ തുടർന്ന് ജനുവരി രണ്ടിനാണ് കനകദുർഗയും സുഹൃത്ത് ബിന്ദുവും ശബരിമല ദർശനം നടത്തിയത്.