കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ കൂട്ടത്തോട സ്ഥലം മാറ്റി. അച്ചടക്ക നടപടിയെ തുടർന്നാണ് കൂട്ട സ്ഥലം മാറ്റമെന്ന് സഭ അറിയിച്ചു. അഞ്ച് കന്യാസ്ത്രീകൾക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
സിസ്റ്റർ അനുപമ, ജോസ്ഫിന, ആൽഫി, ആൻസിറ്റ, നീന റോസ് എന്നിവരെയാണ് സ്ഥലം മാറ്രിക്കൊണ്ട് സഭ ഉത്തരവിട്ടത്. സമരനേതാവ് സിസ്റ്റർ അനുപമയെ പഞ്ചാബിലേക്കാണ് സ്ഥലം മാറ്റിയത്. മറ്റ് കന്യാസ്ത്രീകളെ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലേക്കുമാണ് മാറ്രിയത്. മുൻപ് രണ്ട് തവണയും ട്രാൻസ്ഫർ നൽകിയിട്ടും ഇവർ പല ഒഴിവുകൾ പറഞ്ഞ് പിന്മാറുകയായിരുന്നു. എന്നാൽ ഇനി അത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. സഭയുടെ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ എല്ലാ കന്യാസ്ത്രീകൾക്കും ബാദ്ധ്യതയുണ്ട്. പരസ്യസമരത്തിനിറങ്ങി സഭയുടെ ചട്ടങ്ങൾ ലംഘിച്ചതിനാണ് ട്രാൻസ്ഫറെന്നും കത്തിൽ പറയുന്നു. മിഷണറീസ് ഒഫ് ജീസസ് കത്തീഡ്രലിലെ മദർജനറൽ റജീന കടംതോട്ടാണ് ഉത്തരവിറക്കിയത് കത്തയച്ചത്.
എന്നാൽ ഈ കത്ത് അംഗീകരിക്കാനും കുറവിലങ്ങാട് മഠത്തിൽ നിന്ന് ഇറങ്ങാനും തങ്ങൾ തയ്യാറല്ലെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കി. സഭ തങ്ങൾക്കെതിരെ പ്രതികാര നടപടിയാണെടുത്തതെന്നും കന്യാസ്ത്രീകൾ പ്രതികരിച്ചു. കേരളത്തിനു പുറത്തേക്കുള്ള സ്ഥലം മാറ്റം കേസിന്റെ ദുർബലമാക്കാനാണെന്നും കന്യാസ്ത്രീകൾ കൂട്ടിച്ചേർത്തു.
ജനുവരി മൂന്നിനാണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ജനുവരി പത്തിനാണ് ഉത്തരവ് കന്യാസ്ത്രീകൾക്ക് കൈമാറിയത്. ജലന്ധർ ബിഷപ്പിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ നിലവിൽ സ്ഥലം മാറ്റിയിട്ടില്ല.