ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തു പോകുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ ബ്രെക്സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് ബഹുഭൂരിപക്ഷത്തോടെ വോട്ടിനിട്ട് തള്ളിയത് പ്രധാനമന്ത്രി തെരേസ മേയ്ക്ക് തിരിച്ചടിയായി. ഇതിന് പിന്നാലെ മേയ്ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും മേയ് അതിജീവിച്ചു. 19 വോട്ടുകൾക്കായിരുന്നു മേയുടെ വിജയം. 325 പേർ അവിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തപ്പോൾ 309 പേർ അനുകൂലിച്ചു. ബ്രെക്സിറ്ര് വിഷയത്തിൽ മേയ്യെ എതിർത്തിരുന്ന സ്വന്തം പാർട്ടിയിലെ ചില അംഗങ്ങൾ ഭരണ പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ മേയ്ക്ക് അനുകൂലമായി വോട്ടു ചെയ്യുകയായിരുന്നു. ബ്രെക്സിറ്ര് വിഷയത്തിൽ എം.പിമാരെ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് ഇപ്പോൾ മേയ്.
തെരേസ മേയുടെ നേതൃത്വത്തിൽ രണ്ട് വർഷം യൂറോപ്യൻ യൂണിയനുമായി കൂടിയാലോചിച്ച് തയ്യാറാക്കിയ കരാർ നേരത്തേ ബ്രിട്ടീഷ് പൊതുസഭ 202നെതിരെ 432 വോട്ടിനാണ് തള്ളിയത്.ആധുനിക ബ്രിട്ടന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു ഗവൺമെന്റ് പാർലമെന്റിൽ നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്. മേയുടെ കൺസർവേറ്റിവ് പാർട്ടിയിലെ 118 എം. പിമാർ പ്രതിപക്ഷ ലേബർ പാർട്ടിക്കൊപ്പം കരാറിനെ എതിർത്തു. അതേസമയം, മൂന്ന് ലേബർ എം. പിമാർ കരാറിനെ പിന്തുണച്ചു.
കരാർ പാർലമെന്റിൽ പരാജയപ്പെട്ടതോടെ പ്രധാനമന്ത്രി മേയ്ക്കെതിരെ ലേബർ പാർട്ടി നേതാവ് ജറമി കോർബിൻ ഇന്നലെ സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.
ഇക്കൊല്ലം മാർച്ച് 29നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പിൻമാറേണ്ടത്. തുടർന്നുള്ള 21 മാസങ്ങളിൽ ഒരു സ്വതന്ത്ര വ്യാപാര കരാറിനും രൂപം നൽകേണ്ടതായിരുന്നു. ബ്രെക്സിറ്റ് കരാറിൽ കഴിഞ്ഞ ഡിസംബറിൽ പാർലമെന്റിൽ നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് കൂടുതൽ എം.പിമാരുടെ പിന്തുണ നേടാനായി തെരേസ മേയ് നീട്ടിവയ്ക്കുകയായിരുന്നു. അതേസമയം, മേയ് അവതരിപ്പിച്ച കരാറിൽ ചില ഇളവുകൾ വരുത്തി വീണ്ടും വോട്ടിനിടണമെന്ന് ഒരു വിഭാഗം എം. പിമാർ ആവശ്യപ്പെടുന്നുണ്ട്. കരാർ ഇല്ലാതെ യൂറോപ്യൻ യൂണിയൻ വിടണമെന്ന വാദവും ഉണ്ട്.
സാധാരണ ഗതിയിൽ ഇത്രയും പ്രധാനപ്പെട്ട ഒരു ഗവൺമെന്റ് നിയമം പാർലമെന്റിൽ പരാജയപ്പെട്ടാൽ പ്രധാനമന്ത്രി രാജിവയ്ക്കേണ്ടതാണ്. എന്നാൽ വോട്ടെടുപ്പിന് ശേഷം തെരേസ മേയ് നടത്തിയ പ്രസ്താവനയിൽ എം. പിമാരുമായി ചർച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വിശ്വാസ വോട്ടിൽ ജയിച്ചാൽ കരാർ പരിഷ്കരിക്കാൻ എല്ലാ പാർട്ടികളുമായും ചർച്ച നടത്താമെന്നാണ് മേയുടെ വാഗ്ദാനം. തിങ്കളാഴ്ച പ്രധാനമന്ത്രി പുതിയൊരു കരാറുമായി പാർലമെന്റിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.