vigilance-

തിരുവനന്തപുരം: ചരക്കുലോറികളിൽ അമിതഭാരം കയറ്റി, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധിനിച്ച് വൻ നികുതിവെട്ടിപ്പ് നടത്തുന്നതായി വിജിലൻസ് കണ്ടെത്തി. ആറു മണിക്കൂർ സംസ്ഥാനത്താകെ 34 റോഡുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഏഴു ലക്ഷത്തോളം രൂപയുടെ വെട്ടിപ്പ് പിടികൂടി. 385 വാഹനങ്ങൾ പരിശോധിച്ച് 3,33,400രൂപ പിഴയീടാക്കിയെന്നും 3,59,000രൂപ പിഴയടയ്ക്കാൻ നോട്ടീസ് നൽകിയെന്നും വിജിലൻസ് അറിയിച്ചു. പലേടത്തും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അമിതഭാരം കയ​റ്റിയ വാഹനങ്ങൾ പരിശോധിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ പരിശോധിക്കാൻ മാത്രമാണ് ഉദ്യോഗസ്ഥർക്ക് താത്പര്യം.

ഹരിപ്പാട് മുതൽ കായംകുളം വരെ ദേശീയപാതയിൽ 11ലോറികളിൽ ഓവർലോഡ് കണ്ടെത്തി. അഞ്ച് ലോറികൾക്ക് 24000രൂപ പിഴയിട്ടു. ആറെണ്ണത്തിന് 136000രൂപ പിഴയടയ്ക്കാൻ നോട്ടീസ് നൽകി. ചേർത്തലയിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് 1000രൂപ പിഴയിട്ട ലോറി വിജിലൻസ് പരിശോധിച്ച് ഓവർലോഡ് കണ്ടെത്തി 10000 രൂപ പിഴയിട്ടു. ചേർത്തലയിൽ 8ലോറികൾക്ക് അരലക്ഷം രൂപ പിഴയിട്ടു. കോട്ടയത്ത് 25 ലോറിയുടമകൾ 130000 രൂപ പിഴ അടച്ചു. 176000 രൂപ പിഴയ്ക്ക് നോട്ടീസ് നൽകി. പാലക്കാട് 6 ലോറികളും കൊല്ലത്ത് 17 ലോറികളും പിടികൂടി പിഴയിട്ടു. ഒരു പാസുപയോഗിച്ച് രണ്ട് വാഹനങ്ങൾ പൊന്നാനി ചെക്ക് പോസ്​റ്റ് കടന്നുപോയതായും കണ്ടെത്തി. പാസിന്റെ ഫോട്ടോകോപ്പി ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.

മഞ്ചേശ്വരം ചെക്ക് പോസ്​റ്റിൽ തീയതിയോ ഒപ്പോ ഇല്ലാതെ ചരക്കുലോറി കടത്തിവിട്ടതായും സീൽ പതിച്ചുനൽകിയതായും കണ്ടെത്തി. വയനാട് കാട്ടിക്കുളം ചെക്ക്പോസ്​റ്റിൽ കാഷ് ബോക്‌സിൽ രജിസ്​റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളതിനേക്കാളും 1260രൂപ കുറവുള്ളതായും കണ്ടെത്തി. ക്രമക്കേടുകളെപ്പ​റ്റി വിശദമായ റിപ്പോർട്ട് മേൽനടപടികൾക്കായി സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്ടർ ബി.എസ്.മുഹമ്മദ് യാസിൻ അറിയിച്ചു.