speaker-

ദുബായ്∙ കെ.എം. ഷാജിയെ അയോഗ്യനാക്കിയപ്പോൾ എടുത്ത നിലപാടായിരിക്കും കാരാട്ട് റസാഖിന്റെ കാര്യത്തിലും സ്വീകരിക്കുകയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കിയിരുന്നു. അതേസമയം സുപ്രിംകോടതിയിൽ അപ്പീൽപോകാനായി വിധി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്. സുപ്രികോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചില്ലെങ്കിൽ ഷാജിക്കെതിരെ എടുത്ത നടപടി തന്നെ സ്വീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.

കെ.എം. ഷാജിയുടെ കാര്യത്തിൽ 15 ദിവസത്തേക്കു സ്റ്റേ ചെയ്തു. 15 ദിവസത്തിനകം അദ്ദേഹത്തിന് സ്റ്റേ ഉത്തരവ് കിട്ടിയില്ല. ആ സാഹചര്യത്തിലാണ് ഷാജിയെ സഭയിൽ വരുന്നതിൽ നിന്ന് വിലക്കിയതെന്നും പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിയമപരമായി അദ്ദേഹത്തെ സഭയിൽ വരാൻ അനുവദിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അതേ സ്ഥിതി ഇതിലും തുടരും. വിവേചനത്തിന്റെ പ്രശ്നം ഇവിടെ ഉദിക്കുന്നില്ല. കാരാട്ട് റസാഖിന് ഒരു മാസത്തിനകം ഇപ്പോഴുള്ള വിധിയെ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെങ്കിൽ അദ്ദേഹത്തെ അയോഗ്യനാക്കേണ്ടിവരുമെന്നും ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു.

കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ വിധിയിലുള്ള സ്പീക്കറുടെ നിലപാടറിയാൻ താത്പര്യമുണ്ടെന്ന് എം.കെ. മുനീർ എം.എൽ.എ നേരത്തേ പ്രതികരിച്ചിരുന്നു.

വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. മണ്ഡലത്തിലെ വോട്ടറായ കെ.പി. മുഹമ്മദാണ് ഹൈക്കോടതിയെ സമീപിച്ചത്.