mohan-bhagawat

ന്യൂഡൽഹി: യുദ്ധമില്ലാത്ത അവസ്ഥയിലും അതിർത്തിയിൽ നിരവധി സൈനികർ കൊല്ലപ്പെടുന്നത് മോദി സർക്കാരിന്റെ കഴിവുകേടാണെന്ന രൂക്ഷവിമർശനവുമായി ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭഗവത് രംഗത്തെത്തി. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പും യുദ്ധം നടക്കുമ്പോഴുമാണ് ഇത്രയധികം സൈനികർ കൊല്ലപ്പെട്ടത്. അതിർത്തിയിലെ പ്രശ്‌നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണം. ഇതിനായി ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് യുദ്ധങ്ങൾ നടക്കാത്തപ്പോഴും അതിർത്തിയിൽ സൈനികർ മരിച്ച് വീഴുകയാണ്. നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ഭംഗിയായി ചെയ്യാത്തതിനാലാണ് അതിർത്തിയിൽ ഇത്തരം കാര്യങ്ങൾ നടക്കുന്നത്. ഇക്കാര്യത്തിൽ എല്ലാവർക്കും പങ്കുണ്ട്. ഇത് സൈന്യം ചെയ്യട്ടെ, പൊലീസ് ചെയ്യട്ടെ, സർക്കാരുകൾ ചെയ്യട്ടെ എന്നൊക്കെ വിചാരിച്ച് മാറി നിൽക്കാതെ എല്ലാവരും ഉത്തരവാദിത്വം ഏറ്റെടുക്കണം. രാജ്യം ഭരിക്കുന്നവരുടെ നയങ്ങൾ എല്ലാവരെയും ബാധിക്കുന്നുണ്ട്. എന്നാൽ ഈ നയങ്ങൾ ഞാനോ നിങ്ങളോ ഉണ്ടാക്കുന്നതല്ലെങ്കിൽ പോലും അവ നേരിട്ട് ജനങ്ങളെ ബാധിക്കുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും വർദ്ധിച്ചു. ഇക്കാര്യമൊന്നും ഞാനോ നിങ്ങളോ ചെയ്‌തതല്ല. എന്നാൽ എല്ലാവരെയും ബാധിക്കുന്നതുമാണെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

രാമക്ഷേത്ര നിർമാണം വൈകുന്നതിലും ആർ.എസ്.എസ് നേതൃത്വം മോദി സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ പോലും രാമക്ഷേത്രത്തിന് വേണ്ടി മോദി സർക്കാർ ഒന്നും ചെയ്യില്ലെന്നാണ് വിമർശനം. 2025നകം രാമക്ഷേത്ര നിർമാണം പൂർത്തിയാക്കണമെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ഭയ്യാജീ ജോഷി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രയാഗ്ര്‌രാജിൽ നടന്ന കുംഭമേളയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന. രാമക്ഷേത്ര നിർമാണം തുടങ്ങിയാൽ രാജ്യം വളരെ വേഗത്തിൽ വളരും. 1952ൽ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചപ്പോൾ ഇക്കാര്യം തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.