കൊച്ചി: പെട്രോളിനും ഡീസലിനും ഡിമാൻഡ് കൂടിയത് പരിഗണിച്ച് സംസ്ഥാനത്ത് പുതിയ പമ്പുകൾ തുറക്കാൻ എണ്ണക്കമ്പനികൾ ക്ഷണിച്ച അപേക്ഷയ്ക്ക് മികച്ച പ്രതികരണം. പുതിയ പമ്പുകൾക്കായി തീരുമാനിച്ച 'ലൊക്കേഷനുകളിൽ" 90 ശതമാനത്തിനും ഡിസംബറോടെ തന്നെ പ്രതീക്ഷിച്ചതിലേറെ അപേക്ഷകൾ ലഭിച്ചെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി) അധികൃതർ കേരളകൗമുദിയോട് പറഞ്ഞു. 54 ശതമാനം പേരും അപേക്ഷിച്ചിരിക്കുന്നത് ഐ.ഒ.സിയുടെ ലൈസൻസിന് വേണ്ടിയാണ്.
കേരളത്തിൽ പുതിയ 1731 പമ്പുകൾ തുറക്കാൻ ഐ.ഒ.സി, ബി.പി.സി.എൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ ചേർന്ന് അപേക്ഷ ക്ഷണിച്ചത് കഴിഞ്ഞ നവംബറിലാണ്. രാജ്യവ്യാപകമായി 65,000 പുതിയ പമ്പുകൾ തുറക്കുന്നതിന്റെ ഭാഗമായാണിത്. കേരളത്തിൽ 960 എണ്ണം നഗര, അർദ്ധനഗര പരിധിയിലും 771 എണ്ണം ഗ്രാമങ്ങളിലും തുറക്കും. അപേക്ഷകർ ഇന്ത്യൻ പൗരന്മാർ ആയിരിക്കണം, ക്രിമിനൽ കേസുകൾ ഉണ്ടാകരുത്, മിനിമം പത്താംക്ളാസ് വിദ്യാഭ്യാസ യോഗ്യത വേണം എന്നിവയാണ് ലൈസൻസിനുള്ള മുഖ്യചട്ടം. 21നും 60നും ഇടയിൽ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഭൂമി ലഭ്യമാക്കുന്ന മുറയ്ക്ക് പമ്പുകൾ അനുവദിക്കും.
അതേസമയം, പുതിയ പമ്പുകൾ തുറക്കാൻ രണ്ടു വർഷം വരെ കാലതാമസമെടുക്കുമെന്ന് ഐ.ഒ.സി അധികൃതർ പറഞ്ഞു. പുതിയ പമ്പിന് ജില്ലാ ഭരണകൂടത്തിൽ നിന്നുൾപ്പെടെ 14 എൻ.ഒ.സികൾ ലഭിക്കേണ്ടതുണ്ട്. ഇതു ലഭിച്ചാൽ, സ്വന്തമായി ഭൂമിയുള്ളവർക്ക് ആദ്യം ലൈസൻസ് നൽകും. നഗരങ്ങളിൽ സ്ഥലം ലഭ്യമാക്കിയാൽ പമ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾ കമ്പനി നിർമ്മിച്ച് നൽകും. ഗ്രാമീണ മേഖലയിൽ സ്റ്റാൻഡ്, ഡിസ്‌പെൻസിംഗ് യൂണിറ്റ് എന്നിവ കമ്പനി ലഭ്യമാക്കും. ബാക്കി സൗകര്യങ്ങൾ ഡീലർ തന്നെ ഒരുക്കണം. പൂർണമായും ഓട്ടോമേറ്റഡ് ആയ പമ്പുകളാണ് പുതുതായി തുറക്കുക.
മുന്നിൽ കേരളം
ഇന്ത്യയിൽ ഇന്ധന ഉപഭോഗത്തിൽ ഒന്നാമത് കേരളമാണ്. കേരളത്തിലെ പെർ പമ്പ് ത്രൂപുട്ട് ശരാശരി 205 കിലോലിറ്ററാണ്. ദേശീയ ശരാശരി 135 കിലോലിറ്രർ.
ഡിമാൻഡില്ലാതെ ഡീസൽ
നടപ്പു സാമ്പത്തിക വർഷം ഒക്‌ടോബർ വരെ ദേശീയ തലത്തിൽ പെട്രോളിന് എട്ട് ശതമാനവും ഡീസലിന് നാല് ശതമാനവും ഡിമാൻഡുയർന്നിരുന്നു. കേരളത്തിൽ പെട്രോൾ വില്പന വളർച്ച നാല് ശതമാനം. എന്നാൽ, ഡീസലിന്റെ ഡിമാൻഡ് മൂന്നു ശതമാനം കുറഞ്ഞു. പ്രളയം, ടൂറിസം മേഖലയുടെ തളർച്ച, പെട്രോൾ വാഹനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത എന്നിവയാണ് ഡീസലിന് തിരിച്ചടിയായത്.
17,300 പേർക്ക് തൊഴിൽ
പുതുതായി തുറക്കുന്ന ഓരോ പമ്പിലും എട്ട് മുതൽ പത്തു വരെ പേർക്ക് തൊഴിൽ കിട്ടും. ലക്ഷ്യമിടുന്ന 1,731 പമ്പുകളും തുറക്കുമ്പോൾ ജോലി ലഭിക്കുക 17,300 പേർക്ക്.
₹ 30-75 ലക്ഷം നിക്ഷേപം
പുതിയ ഓരോ പമ്പിനും അടിസ്ഥാന സൗകര്യം ഒരുക്കാൻ ഗ്രാമീണ തലത്തിൽ 30 ലക്ഷം രൂപയും നഗരങ്ങളിൽ 40-75 ലക്ഷം രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
2,005
ഇപ്പോൾ കേരളത്തിൽ പ്രവർത്തിക്കുന്നത് 2,005 പമ്പുകൾ. 1,490 എണ്ണം നഗരങ്ങളിലും 515 എണ്ണം ഗ്രാമങ്ങളിലുമാണുള്ളത്.
ഡീലർ കമ്മിഷൻ
നിലവിൽ പമ്പുടമകൾക്ക് ലഭിക്കുന്ന കമ്മിഷൻ:-
(ലിറ്രറിന്)
പെട്രോൾ: ₹ 3.24
ഡീസൽ: ₹2.25