പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിൽ മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. പത്തനം തിട്ടയിൽ മത്സരിക്കേണ്ട ആവശ്യം തത്കാലം നരേന്ദ്ര മോദിക്കില്ലെന്നും, അവിടെ ഏത് ബി.ജെ.പി നേതാവ് നിന്നാലും ഇത്തവണ ജയിച്ച് കയറുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. പത്തനംതിട്ടയിൽ ആദ്യം സ്വന്തമായി ഒരു നേതാവിനെ കണ്ട് പിടിക്കാനാണ് കോടിയേരി ശ്രമിക്കേണ്ടതെന്നും കഴിഞ്ഞ തവണത്തെപോലെ മുൻ കോൺഗ്രസിനെ കൊണ്ട് വന്ന് നിർത്തിയാൽ കെട്ടി വച്ച കാശ് പോലും കിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ശബരിമലയിലെ നടപടികൾക്കുള്ള വലിയ ശിക്ഷ തിരഞ്ഞെടുപ്പിൽ സി.പിഎമ്മിന് കിട്ടുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. കഴിഞ്ഞ തവണകിട്ടയ സീറ്റുകൾ ഇക്കുറി സി.പി.എമ്മിന് ലഭിക്കില്ലെന്നും, അടുത്ത തിരഞ്ഞെടുപ്പോടെ പാർട്ടിയുടെ കൊടിയും ചിഹ്നവും പോയിക്കിട്ടുമെന്നും കെ.സുരേന്ദ്രൻ പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കോടിയേരി ബാലകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ പത്തനം തിട്ടയിൽ മൽസരിക്കാൻ വെല്ലുവിളിച്ചതായി കണ്ടു. അതിന്റെ ഒരാവശ്യവും തൽക്കാലം ഇല്ല ശ്രീമാൻ കോടിയേരി. കേരളത്തിലെ ഏത് ബി. ജെ. പി നേതാവു മൽസരിച്ചാലും ഇത്തവണ പത്തനം തിട്ടയിൽ ജയിക്കും. ആദ്യം പത്തനം തിട്ടയിൽ നിങ്ങളുടെ മുന്നണിക്ക് സ്വന്തമായി ഒരു സ്ഥാനാർത്ഥിയെ ഇത്തവണയെങ്കിലും കണ്ടുപിടിക്കാൻ നോക്ക് സഖാവേ. കഴിഞ്ഞ തവണ മുൻ കോൺഗ്രസ്സ് നേതാവ് ഫിലിപ്പോസ് തോമസ്സിനെ കെട്ടിയിറക്കിയ പോലെ ആരെയെങ്കിലും കൊണ്ടുവന്നാൽ ഇത്തവണ കെട്ടിവെച്ച കാശുപോലും നിങ്ങൾക്കു കിട്ടാൻ പോകുന്നില്ല. ശബരിമലയെ തൊട്ടുകളിച്ചതിന്റെ ഏറ്റവും വലിയ ശിക്ഷ നിങ്ങൾക്കു കിട്ടാൻ പോകുന്നത് പത്തനംതിട്ടയിലായിരിക്കും. നമുക്കു കാത്തിരുന്നു കാണാം. മോദിയെ വെല്ലുവിളിക്കാനൊന്നും കോടിയേരി വളർന്നിട്ടില്ല. കഴിഞ്ഞ തവണ കിട്ടിയ എട്ടര സീറ്റ് ഇത്തവണ നിങ്ങൾക്കു കിട്ടിയാൽ കാക്ക മലർന്നു പറക്കും. കോൺഗ്രസ്സിന്റെ അടുക്കളപ്പണി മുഴുവനെടുത്താലും നിങ്ങളെ ഇന്ത്യൻ ജനത അംഗീകരിക്കാൻ പോകുന്നില്ല. കോടിയേരിയുടെ പാർട്ടിയുടെ കൊടിയും ചിഹ്നവും ഇത്തവണ പോയിക്കിട്ടുമെന്ന കാര്യത്തൽ സംശയം വേണ്ട.