lal-mamootty

ഡെന്നീസ് ജോസഫ് തിരക്കഥ എഴുതി ജോഷിയുടെ സംവിധാനത്തിൽ 1990ൽ പുറത്തിറങ്ങിയ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാലിനൊപ്പം മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തിയതോടെ ചിത്രം സൂപ്പർഹിറ്റിലേക്ക് കുതിക്കുകയായിരുന്നു. എന്നാൽ ചിത്രത്തിന് പിന്നിലെ ചില രസകരമായ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്‌ക്കുകയാണ് ഡെന്നീസ് ജോസഫ്. സഫാരി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ചിത്രത്തിൽ ഒരു പ്രത്യേക കഥാപാത്രമുണ്ട്. ഒരു സെലിബ്രിറ്റി കഥാപാത്രം. മോഹൻലാലും കൂട്ടുകാരും ക്രിക്കറ്റ് കളി കാണാൻ വരുന്നതും, ഇടയ്‌‌ക്ക് ട്രെയിനിൽ കയറുന്ന ഒരു സെലിബ്രിറ്റി കഥാപാത്രം. ജഗതി ശ്രീകുമാറിനെ പോലെ ഒരാളിനെയാണ് ഞങ്ങൾ മനസിൽ കണ്ടിരുന്നത്. വളരെ പ്രധനപ്പെട്ട ഒരു ടി.ടി.ആർ റോളുമുണ്ട് ചിത്രത്തിൽ. അങ്ങനെയിരിക്കെ മോഹൻലാൽ എന്നോട് ഒരു സെമി സജഷൻ പോലെ ചോദിച്ചു. 'സെലിബ്രിറ്റി ആക്‌ടറായിട്ട് നമുക്ക് ജഗതി ചേട്ടനു പകരം മമ്മൂക്ക ആയോലോ?' ഞാനൊരു നിമിഷം സ്‌റ്റക്കായി.

lal-mamootty

ഞാൻ ലാലിനോടു ചോദിച്ചു- മമ്മൂക്ക ആയാൽ വളരെ നന്നായിരിക്കും. പക്ഷേ നിങ്ങൾ ഹീറോ ആയ ചിത്രത്തിൽ പുള്ളി തയ്യാറാകോ? നിങ്ങളൊന്ന് പറഞ്ഞു നോക്കു. 'അയ്യോ ഞാനില്ല പറയാൻ അങ്ങേരെന്നെ ചീത്ത വിളിക്കും, നമുക്ക് ജോഷി സാറിനെ കൊണ്ട് പറയിക്കാം' എന്നായിരുന്നു ലാലിന്റെ മറുപടി. ജോഷിയ്‌ക്ക് ഐഡിയ ഇഷ്‌ടമായെങ്കിലും അദ്ദേഹത്തിനും ഇത് മമ്മൂട്ടിയോട് പറയാൻ മടി. ഒടുവിൽ ഞാൻ തന്നെ പറയാൻ തീരുമാനിച്ചു.

എന്നാൽ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അതിനെന്താ ഞാൻ ചെയ്‌തേക്കാം നീ ജോഷിയോട് പറഞ്ഞേക്ക് എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഫേൺ വച്ചുകഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ ഞാനും ലാലും ജോഷിയും കുറേ നേരം സ്‌റ്റണ്ടായിരുന്നു. ഒടുവിൽ രാത്രി ജോഷി തന്നെ മമ്മൂട്ടിയെ വിളിച്ച് അത് ഉറപ്പിക്കുകയായിരുന്നു.