തിരുവനന്തപുരം: ശബരിമലയിൽ ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന വിധിക്ക് ശേഷം 51 യുവതികൾ ശബരിമല ദർശനം നടത്തിയെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത് പച്ചക്കള്ളമാണെന്ന് രാഹുൽ ഈശ്വർ. ശ്രീലങ്കൻ യുവതി സന്നിധാനത്തേക്ക് കയറിയെന്ന് മുഖ്യമന്ത്രി പറഞ്ഞ കള്ളം പോലെ തന്നെയാണ് ഇതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്നിധാനത്ത് 51 യുവതികൾ കയറിയിട്ടുണ്ടെങ്കിൽ അതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ സർക്കാരിനെ വെല്ലുവിളിക്കുകയാണെന്നും രാഹുൽ പറഞ്ഞു. കനകദുർഗയും ബിന്ദുവും മഞ്ജുവും കയറിയത് ചിലപ്പോൾ സത്യമായിരിക്കും. പക്ഷെ മറ്റുള്ളർ കയറിയെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. ശബരിമല യുവതിപ്രവേശനം റിവ്യൂഹർജിയ്ക്ക് അൽപ്പം ക്ഷീണമുണ്ടാക്കും. എന്നിരുന്നാലും സുപ്രീം കോടതിയിൽ സത്യം തെളിഞ്ഞ് കേസ് വിജയിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
51 യുവതികളുടെ പേര് വിവരങ്ങൾ അടങ്ങിയ പട്ടിക സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, തമിഴ്നാട് സ്വദേശികളാണ് പട്ടികയിൽ ഏറെയുമുള്ളത്. തമിഴ്നാട് സ്വദേശികളായ 24 പേർ ദർശനം നടത്തിയെന്നും സർക്കാർ പറയുന്നു. തങ്ങൾക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബിന്ദുവും കനകദുർഗയും നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. എന്നാൽ എത്ര പേർ കയറിയെന്നത് തങ്ങളുടെ വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കാര്യം കോടതി പരിഗണിച്ചില്ല.