ശബരിമലയിൽ പ്രവേശിച്ചു എന്ന് അവകാശപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയിൽ അമ്പത്തിയൊന്ന് യുവതികളുടെ പേരുവിവരങ്ങൾ നൽകിയിരുന്നു. എന്നാൽ മാദ്ധ്യമങ്ങളുടെ അന്വേഷണത്തിൽ സർക്കാർ നൽകിയ വിവരത്തിൽ പല പൊരുത്തക്കേടുകളും കണ്ടെത്തിയിരുന്നു. ഈ വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വ.ജയശങ്കർ. സുപ്രീം കോടതിയിൽ സർക്കാർ നൽകിയ ലിസ്റ്റ് കണ്ട് മാമൂൽ പ്രിയന്മാർ ഞെട്ടുകയും ആർത്തവ പ്രേമികൾ ആർപ്പു വിളിച്ചും സൈബർ സഖാക്കൾ ഇരട്ട ചങ്കനെ പാടിപ്പുകഴ്ത്തിയും ആഘോഷിക്കവേ നാട്ടിലെ മാദ്ധ്യമങ്ങളാണ് എല്ലാം പൊളിച്ചതെന്ന് കുറിക്കുന്നു. സർക്കാരിനെ കുഴപ്പത്തിലാക്കാൻ വേണ്ടി സ്ത്രീകൾ ഉളളതിനേക്കിനേക്കാൾ പ്രായം കൂട്ടിപ്പറഞ്ഞതോ രജിസ്‌ട്രേഷൻ സമയത്ത് അവരുടെ വയസു കുറച്ചു വച്ചതോ ആവാമെന്നും ഏതായാലും കമ്യൂണിസ്റ്റ് വിരുദ്ധർക്ക് സന്തോഷിക്കാമെന്നും അദ്ദേഹം കുറിക്കുന്നു.
കനകദുർഗ വിശ്വാസിയല്ല, യുവതികളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കണമെന്ന് സഹോദരൻ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അന്ത 51 പെൺകൾ!
ബിന്ദുവും കനകദുർഗയും തലനരപ്പിച്ച മഞ്ജുവും മാത്രമല്ല ആകെ മൊത്തം 51 'യുവതി'കൾ പതിനെട്ടാംപടി കയറി അയ്യപ്പ ദർശനം നടത്തി എന്ന് കേരള സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വെറുതെ വായ് കൊണ്ട് പറയുകയല്ല, ഭക്ത യുവതികളുടെ പേരും വിലാസവും വയസ്സുമൊക്കെ കൃത്യമായി രേഖപെടുത്തിയ സ്റ്റേറ്റ്‌മെന്റ് ഹാജരാക്കി.
വാർത്തയറിഞ്ഞ് മാമൂൽ പ്രിയന്മാർ ഞെട്ടി; ആർത്തവ പ്രേമികൾ ആർപ്പു വിളിച്ചു. സൈബർ സഖാക്കൾ ഇരട്ട ചങ്കനെ പാടിപ്പുകഴ്ത്തി.
എന്തുചെയ്യാം? ഇന്നാട്ടിലെ മാധ്യമ പരിഷകൾ വിട്ടില്ല. അന്ത 51ൽ ഒരാൾ പുരുഷൻ, ബാക്കി മിക്കവരും 50വയസ് പണ്ടേ കഴിഞ്ഞവർ! അതോടെ ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും കൈകഴുകി.
ഒരുപക്ഷേ, ഭക്ത വനിതകൾ രജിസ്‌ട്രേഷൻ സമയത്ത് അവരുടെ വയസു കുറച്ചു പറഞ്ഞതാകാം അതല്ലെങ്കിൽ ദർശനം കഴിഞ്ഞു സർക്കാരിനെ കുഴപ്പത്തിലാക്കാൻ വേണ്ടി ഉളളതിനേക്കിനേക്കാൾ പ്രായം കൂട്ടിപ്പറഞ്ഞതും ആകാം. ഏതായാലും കമ്യൂണിസ്റ്റ് വിരുദ്ധർക്കു സന്തോഷിക്കാൻ വകയായി.
നവോത്ഥാന നായകനേ, ശരണമയ്യപ്പ!