shatam-samarpayami

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ അറസ്‌റ്റിലായ പ്രവർത്തകരെ പുറത്തെത്തിക്കാനുള്ള ധനസമാഹരണത്തിനായി ശബരിമല കർമ സമിതി തുടങ്ങിയ ശതംസർപ്പയാമി ക്യാംപയിന് ലഭിച്ചത് മുട്ടൻ പണി. കർമ സമിതിയ്‌ക്ക് അയച്ച പണത്തിൽ ഏറെയും എത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ്. ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ പോസ്‌റ്റുകളാണ് പണിയായത്. നിരവധി പേർ ഈ അക്കൗണ്ടിലേക്ക് പണം അയയ്‌ക്കുകയും ചെയ്‌തു. അബദ്ധം തിരിച്ചറിഞ്ഞതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി.

കെ.സുരേന്ദ്രന്റെ പോസ്‌റ്റ് ഇങ്ങനെ

കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബർ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാൾപോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്. പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസ്സെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പൊലീസിന്റെ സൈബർ സെല്ലും. തെറ്റായ പ്രചരണങ്ങളിൽ വീഴാതിരിക്കുക. ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്. അത് സത്യവും ധർമ്മവും നിലനിർത്താൻ വിശ്വാസവും ആചാരവും സംരക്ഷിക്കാൻ മാത്രമായി വിനിയോഗിക്കുക. ശതം സമർപ്പയാമിയുടെ ഒറിജിനൽ അക്കൗണ്ട് നമ്പർ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.